Quantcast

മികച്ച പിച്ചൊരുക്കിയതിന് നന്ദി; ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപ സമ്മാനം നൽകി രാഹുൽ ദ്രാവിഡ്‌

മൂന്ന് ദിവസത്തിൽ മത്സരം അവസാനിപ്പിക്കാൻ അനുവദിക്കാതെയിരുന്നത് ബാറ്റിങിനെയും ബോളിങിനെയും ഒരുപോലെ പിന്തുണക്കുന്ന പിച്ച് വലിയ പങ്ക് വഹിച്ചെന്നാണ് വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    29 Nov 2021 1:03 PM GMT

മികച്ച പിച്ചൊരുക്കിയതിന് നന്ദി; ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപ സമ്മാനം നൽകി രാഹുൽ ദ്രാവിഡ്‌
X

രാഹുൽ ദ്രാവിഡ് അദ്ദേഹത്തിന്റെ കരിയറിലും പിന്നീട് പരിശീലകനായപ്പോഴും എന്നും വ്യത്യസ്തത കാത്തുസൂക്ഷിച്ചിട്ടുള്ളയാളാണ്. ഇന്ന് അവസാനിച്ച ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിന് പിച്ചൊരുക്കിയ ഉത്തർപ്രദേശിലെ കാൺപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നൽകിയിരിക്കുകയാണ് ദ്രാവിഡ്.

മികച്ച രീതിയിലുള്ള സ്‌പോർട്ടിങ് പിച്ചൊരുക്കിയതിന് ഗ്രൗണ്ട് ജീവനക്കാരുടെ തലവനായ ശിവ് കുമാറിന് 35,000 രൂപയാണ് ദ്രാവിഡ് പാരിതോഷികം നൽകിയത്. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് വിവരം പുറത്തുവിട്ടത്.

മൂന്ന് ദിവസത്തിൽ മത്സരം അവസാനിപ്പിക്കാൻ അനുവദിക്കാതെയിരുന്നത് ബാറ്റിങിനെയും ബോളിങിനെയും ഒരുപോലെ പിന്തുണക്കുന്ന പിച്ച് വലിയ പങ്ക് വഹിച്ചെന്നാണ് വിലയിരുത്തൽ.

അതേസമയം മത്സരം ടെസ്റ്റ് സമനിലയിലാണ് പിരിഞ്ഞത്. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാംദിനത്തിൽ അവസാനം ജയിക്കാൻ വെറും ഒരു വിക്കറ്റ് മാത്രം വേണ്ടിടത്ത് കളി വെളിച്ചക്കുറവിനെത്തുടർന്ന് തടസപ്പെടുകയായിരുന്നു. ഒടുവിൽ, ഇന്ത്യൻ താരങ്ങളുമായികൂടി സംസാരിച്ച് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ വംശജരായ രചിൻ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യൻ വിജയമോഹങ്ങൾക്ക് വിലങ്ങുതടിയായത്. അരങ്ങേറ്റക്കാരൻ കൂടിയായ രചിൻ 91ഉം അജാസ് 23ഉം പന്ത് നേരിട്ടാണ് കിവികളെ രക്ഷിച്ചത്.

ഇന്ത്യ ഉയർത്തിയ 284 എന്ന വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 165 റൺസ് മാത്രമാണ് നേടാനായത്. ഒൻപത് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. നാലു വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് കിവി ചിറകരിഞ്ഞത്. രവിചന്ദ്ര അശ്വിൻ മൂന്നും അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വീതവും വിക്കറ്റുകൾ നേടി.

കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ, അവസാനദിവസമായ ഇന്ന് ലഞ്ചിന് പിരിയുംവരെ അപ്രതിരോധ്യമായ പോരാട്ടമാണ് ഓപണർ ടോം ലഥാമും ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വില്യം സോമർവില്ലും കാഴ്ചവച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നിന് 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.

എന്നാൽ, ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ സോമർവില്ലിനെ(36) മടക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ബ്രേക് തൂ നൽകിയത്. ഉമേഷിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ചുപുറത്താവുമ്പോൾ സോമർവിൽ 110 പന്ത് നേരിട്ടിരുന്നു.

തന്റെ 17-ാം ഓവറിലെ ആദ്യപന്തിലാണ് അശ്വിൻ ലഥാമിനെ മടക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ഇതോടെ 417 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ഈ നേട്ടത്തിൽ ഹർഭജൻ സിങ്ങിനെ മറികടന്നു.

Summary: Rahul Dravid Gives Rs 35,000 To Groundsmen For Preparing Sporting Pitch

TAGS :

Next Story