Quantcast

പ്രതീക്ഷ വെച്ച ആ പരമ്പരയും കൈവിട്ടു: എന്താണ് കോഹ് ലിക്കും സംഘത്തിനും സംഭവിച്ചത്?

ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തിന് ചരിത്രകിരീടം കൊണ്ട് മറുപടി നൽകാമെന്ന കോഹ്‍ലിയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. തുടക്കം ഗംഭീരമായിരുന്നു. ഇതുവരെ ജയിക്കാത്ത സെഞ്ചൂറിയൻ ഇന്ത്യ പിടിച്ചടക്കി.

MediaOne Logo

Web Desk

  • Published:

    15 Jan 2022 3:33 AM GMT

പ്രതീക്ഷ വെച്ച ആ പരമ്പരയും കൈവിട്ടു: എന്താണ് കോഹ് ലിക്കും സംഘത്തിനും സംഭവിച്ചത്?
X

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. കേപ്ടൗൺ ടെസ്റ്റിൽ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഏറെ പ്രതീക്ഷ വെച്ച മറ്റൊരു പ്രധാന പരമ്പരയിൽ കൂടി ഇന്ത്യ തോറ്റിരിക്കുകയാണ്.

ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തിന് ചരിത്രകിരീടം കൊണ്ട് മറുപടി നൽകാമെന്ന കോഹ്‍ലിയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. തുടക്കം ഗംഭീരമായിരുന്നു. ഇതുവരെ ജയിക്കാത്ത സെഞ്ചൂറിയൻ ഇന്ത്യ പിടിച്ചടക്കി. ആദ്യ ഇന്നിങ്സിൽ രാഹുൽ സെഞ്ചുറി നേടിയപ്പോൾ മയങ്ക് അഗർവാൾ അർധ സെഞ്ചുറി തികച്ചു. ഷമിയും ബുംറയും തിളങ്ങി. കോഹ്‍ലി, രഹാനെ , പുജാര തുടങ്ങിയവർ അത്ര ശേഭിച്ചില്ല. രണ്ടാം ടെസ്റ്റിനിറങ്ങും മുൻപ് ഇന്ത്യ പ്രതിരോധത്തിലായി. നായകൻ വിരാട് കോഹ്ലി പരിക്കേറ്റ് പുറത്തിരുന്നു. കെഎൽ രാഹുലിന്റെ നായകത്വത്തിൽ ഇറങ്ങിയ ടീമിന് സമനില പോലും നേടാനായില്ല.

ബാറ്റിങും ബൗളിങും മോശമായെന്ന് പറയാനാകില്ല. ആദ്യ ഇന്നിങ്സിൽ ശർദൂൽ ഠാക്കൂർ ഏഴ് വിക്കറ്റ് വീഴത്തി റെക്കോർഡ് പ്രകടനം നടത്തി. പക്ഷേ രണ്ടാം ഇന്നിങ്സിൽ ആ മികവ് ഇന്ത്യൻ ബൗളർമാരിൽ നിന്നുണ്ടായില്ല. നായകൻ ഡീൻ എൽഗാറിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചു.

നിർണായകമായ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യൻ സംഘത്തിൽ നായകൻ തിരിച്ചെത്തി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി. ബൗളർമാരുടെ മികവിൽ ലീഡും സ്വന്തമാക്കി. ചരിത്രവിജയത്തിലേക്ക് ഒരു കൈ അകലം. പക്ഷേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ കളി മറന്നു. പഴികേട്ട് മടുത്ത പന്ത് മാത്രം സെഞ്ചുറിയുമായി പൊരുതി. ബൗളർമാർക്കും കാര്യമായി ഒന്നും ചെയ്യാനാകാതായതോടെ അടുത്ത തവണ ശ്രമിക്കാമെന്നുറപ്പിച്ച് ഇന്ത്യ മടങ്ങി.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം നൽകുന്ന ഊർജം ചില്ലറയല്ല. പ്രമുഖ കളിക്കാരെല്ലാം വിരമിച്ചതിന് ശേഷം വിലാസമില്ലാതെ പതറുകയായിരുന്നു ദക്ഷിണാഫ്രക്ക. ഒരു പിടി യുവതാരങ്ങളെ വെച്ച് ഇന്ത്യയെ കീഴടക്കാനായി എന്ന് അവർക്ക് അഭിമാനിക്കാം.

TAGS :

Next Story