Quantcast

അതൊരു സ്‌പെഷ്യൽ വിക്കറ്റായിരുന്നു.. മതിമറന്ന് ആഘോഷിച്ച് ഇന്ത്യൻ ടീം

മത്സരത്തിലെ ഒമ്പതാം ഓവറിലാണ് മലന്‍റെ വിക്കറ്റ് വീണത്

MediaOne Logo

Web Desk

  • Updated:

    2022-10-09 13:06:51.0

Published:

9 Oct 2022 12:30 PM GMT

അതൊരു സ്‌പെഷ്യൽ വിക്കറ്റായിരുന്നു.. മതിമറന്ന് ആഘോഷിച്ച് ഇന്ത്യൻ ടീം
X

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലെ ഒമ്പതാം ഓവർ. ക്രീസിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ ജാനേമൻ മലൻ. അഞ്ചാം പന്തെറിഞ്ഞ ഷഹബാസ് അഹ്‌മദിന്‍റെ പന്തിൽ മലൻ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. ഉടൻ ഇന്ത്യൻ നായകൻ റിവ്യൂ നൽകി. ക്യാപ്റ്റന്‍റെ തീരുമാനം ശരിവച്ച് തേർഡ് അമ്പയറുടെ തീരുമാനം. മലൻ പുറത്തേക്ക്.ആ വിക്കറ്റ് ഇന്ത്യൻ താരങ്ങൾ മതിമറന്നാണ് ആഘോഷിച്ചത്. അതിനൊരു കാരണമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷഹബാസ് അഹ്‌മദിന്‍റെ ആദ്യ വിക്കറ്റായിരുന്നു അത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ രവി ബിഷ്‌ണോയ്ക്ക് പകരക്കാരനായാണ് രണ്ടാം ഏകദിനത്തിൽ ഷഹബാസ് ടീമിൽ ഇടം പിടിച്ചത്. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ ഷഹബാസ് 54 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഷഹബാസിന്‍റെ വിക്കറ്റ് നേട്ടം ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.


ഇന്ത്യക്ക് ജയിക്കാന്‍ 279 റണ്‍സ്

അർധ സെഞ്ച്വറികളുമായി എയ്ഡൻ മാർക്രവും റീസ ഹെൻഡ്രിക്സും തിളങ്ങിയപ്പോൾ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേധപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് വെറും 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒഴികെ മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റാഞ്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡീക്കോക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഒമ്പതാം ഓവറിൽ ജാന്നേമൻ മലനെ പുറത്താക്കി ഷഹബാസ് അഹ്‌മദ് ദക്ഷിണാഫ്രിക്കക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്‍റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷഹബാസ് അഹ്‌മദിന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു അത്.

മലൻ വീണതിന് ശേഷം ക്രീസിൽ ഒന്നിച്ച ഹെൻഡ്രിക്‌സും മാർക്രവും ചേർന്ന് പിന്നീട് നടത്തിയ രക്ഷാപ്രവർത്തനമാണ് ദക്ഷിണാഫ്രിക്കക്ക് ഭേധപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാർക്രം 89 പന്തില്‍ 79 റൺസ് അടിച്ചപ്പോൾ ഹെൻഡ്രിക്‌സ് 76 പന്തിൽ 74 റൺസ് കുറിച്ചു. ഹെൻഡ്രിച്ച് ക്ലാസന്‍ 30 റൺസെടുത്ത് പുറത്തായപ്പോള്‍ ഡോവിഡ് മില്ലര്‍ 35 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്.

TAGS :

Next Story