Quantcast

തോൽവിയോടെ തുടക്കം.. വേദനയായി എറിക്‌സൺ; കെട്ടടങ്ങാത്ത പോരാട്ടവീര്യവുമായി 'ഡാനിഷ് ഡൈനാമോസ്

92ഇല്‍ വൈൽഡ് കാർഡ് എന്‍ട്രിയില്‍ എത്തി കിരീടവുമായി മടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തിയ ഡച്ച് ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം

MediaOne Logo

Web Desk

  • Updated:

    2021-07-04 07:44:52.0

Published:

4 July 2021 7:26 AM GMT

തോൽവിയോടെ തുടക്കം.. വേദനയായി എറിക്‌സൺ; കെട്ടടങ്ങാത്ത പോരാട്ടവീര്യവുമായി ഡാനിഷ് ഡൈനാമോസ്
X

യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടത്തിൽ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെന്മാർക്ക് സെമി ഫൈനലിൽ. ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് പടയുടെ വിജയം.

റോളിഗൻസ് എന്നാണ് ഡെൻമാർക്ക് ഫുട്ബോൾ ടീമിന്‍റെ ആരാധകസംഘം അറിയപ്പെടുന്നത്. റോളിഗ് എന്ന ഡാനിഷ് വാക്കിന്‍റെ അര്‍ഥം ശാന്തത എന്നാണ്... എന്നാല്‍ യൂറോയില്‍ കണ്ടത് ശാന്തതയിൽ നിന്ന് ഉടലെടുക്കുന്ന ഒരു ചുഴലിക്കാറ്റിനെയാണ്. എതിരാളികളെപോലും അസൂയപ്പെടുത്തുന്ന പ്രകടനമാണ് ഡെന്മാര്‍ക്ക് കളിക്കളത്തില്‍ കാഴ്ചവെച്ചത്.

അവരുടെ മത്സരങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം, എന്തൊരു യാത്രയായിരുന്നു അത്... വേദനിപ്പിക്കുന്ന തുടക്കം. അതിലും ഗംഭീരമായ തിരിച്ചുവരവ്‌... വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരുടെ പോരാട്ടവീര്യമായേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. യൂറോയിലെ ആദ്യ കളിയില്‍ തന്നെ ടീമിന്‍റെ കുന്തമുനയായ എറിക്‌സൻ മൈതാനത്ത് കുഴഞ്ഞുവീഴുന്നു...


ഫിൻലൻഡിനോടും ബെൽജിയത്തോടും തോല്‍വി... ഏതൊരു ടീമിനെ സംബന്ധിച്ചും ആത്മവിശ്വാസം കെട്ടടങ്ങി പുറത്തേക്കുള്ള വഴി ചിന്തിച്ചുപോകും.


എന്നാല്‍ തുടര്‍ച്ചയായ രണ്ട്‌ മത്സരങ്ങളില്‍ തോല്‍വി രുചിച്ചിട്ടും ഡെൻമാർക്ക്‌ വീര്യം കെട്ടില്ല. അവസാന മത്സരത്തിൽ റഷ്യയെ ഗോൾമഴയിൽ മുക്കി അസാധ്യമായൊരു തിരിച്ചുവരവ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡെന്മാര്‍ക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.


എറിക്സൺ വീണപ്പോൾ ഹൃദയം പിടഞ്ഞ ഫുട്ബോൾ ലോകത്തിന്‍റെ മനസ് ഡെൻമാർക്കിനൊപ്പമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അവര്‍ക്ക് കിട്ടിയ പിന്തുണ. ഇഷ്ടപ്പെടുന്ന ഓരോ ടീമുകളുമുണ്ടാകും എല്ലാവർക്കും. അതിനുമപ്പുറം എല്ലാവരും ഇഷ്ടപ്പെടുന്ന സംഘമായി അവർ മാറുകയായിരുന്നു. ഒരുപക്ഷേ ടൂര്‍ണമെന്‍റ് ഫേവറൈറ്റുകളായി തന്നെ.

റഷ്യയെ ഗോള്‍മഴയില്‍ മുക്കിയിടത്തു നിന്ന് തന്നെ പിന്നീട് ബെയിലിന്‍റെ വെയിൽസിനെയും നാലുഗോളിന് അടിയറവ് പറയിച്ചുകൊണ്ടാണ് ഡച്ച് ടീം ക്വാർട്ടറിലെത്തിയത്.


അവിടെ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോഴും അദൃശ്യമായ ഒരു കരുത്ത് ആവാഹിച്ചിരുന്നതുപോലെയായിരുന്നു ഡാനിഷ് താരങ്ങളുടെ പ്രകടനം. എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ... ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികളുടെ പോരാട്ടമെന്ന് കളിയാരാധകര്‍ വിലയിരുത്തിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് വിജയം. തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. മുന്നേറ്റനിര താരം പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്.


യൂറോ കിരീടത്തില്‍ മുത്തമിടാന്‍ ഡെന്മാര്‍ക്കിന് മുന്നില്‍ ശേഷിക്കുന്നത് രണ്ടേ രണ്ട് മത്സരങ്ങൾ... ഓര്‍മ വരുന്നത് 92 ലെ യൂറോ കപ്പാണ്. അന്ന് ടൂര്‍ണമെന്‍റിലേക്ക് ഡെന്മാര്‍ക്കിന് യോഗ്യത ലഭിച്ചിരുന്നില്ല. പക്ഷേ വന്നു, കീഴടക്കി എന്ന് പറയുന്നത് പോലെയായിരുന്നു ആ ടൂര്‍ണമെന്‍റില്‍ കറുത്ത കുതിരകളായി മാറിയ ഡെന്മാര്‍ക്കിന്‍റെ ചരിത്രം. രാഷ്ട്രീയ കാരണങ്ങളാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് യുഗോസ്ലാവാക്യ പുറത്താവുന്നു. യൂറോയിലേക്ക് ഡെൻമാർക്കിന് നറുക്ക് വീഴുന്നു. അങ്ങനെ വൈൽഡ് കാർഡ് എന്‍ട്രിയില്‍ എത്തി കിരീടവുമായി മടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തി ഡെൻമാർക്ക്... ഇന്നും ഫുട്ബോള്‍ ലോകം ഉറ്റുനോക്കുകയാണ്, ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കാണാന്‍

TAGS :

Next Story