Quantcast

ചേട്ടന്‍ നീട്ടിയടിച്ചു.. പന്ത് അനിയന്‍റെ കാലില്‍; ലോകകപ്പിലെ ബ്രോസ്

ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കായി പന്തു തട്ടുന്ന സഹോദരങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2022-11-28 14:17:47.0

Published:

28 Nov 2022 2:11 PM GMT

ചേട്ടന്‍ നീട്ടിയടിച്ചു.. പന്ത് അനിയന്‍റെ കാലില്‍; ലോകകപ്പിലെ ബ്രോസ്
X

ലോകകപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി പന്ത് തട്ടുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്‍റേയും സ്വപ്നമായിരിക്കും. സ്വന്തം സഹോദരന്‍ കൂടി ടീമില്‍ സഹതാരമായി കൂടെയുണ്ടെങ്കിലോ. അത് ഇരട്ടി മധുരമാവും.

ഖത്തര്‍ ലോകകപ്പ് അപൂര്‍വതകളുടെ സംഗമവേദിയാണ്. ലൈബീരിയന്‍ പ്രസിഡന്‍റും മുന്‍ ബാലന്‍ ഡിയോര്‍ ജേതാവുമായ ജോര്‍ജ് വേയുടെ മകന്‍ തിമോതി വേ യു.എസ്.എ ടീമിനു വേണ്ടി ബൂട്ട് കെട്ടുകയും തന്‍റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തുകയും ചെയ്തത് നേരത്തേ വലിയ വാര്‍ത്തയായിരുന്നു.

ബന്ധുക്കളുടെ കഥ ഇനിയുമേറെ പറയാനുണ്ട് ഖത്തര്‍ ലോകകപ്പിന്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അപൂര്‍വതകളില്‍ ഒന്നാണ് പല രാജ്യങ്ങള്‍ക്കു വേണ്ടിയും സഹതാരങ്ങളായും അല്ലാതെയുമൊക്കെ കളിക്കുന്ന സഹോദരങ്ങള്‍. ആറ് ടീമുകളിലാണ് ഇക്കുറി ജ്യേഷ്ടാനുജന്മാര്‍ പന്ത് തട്ടുന്നത്.

ആന്ദ്രേ അയേവും ജോര്‍ദാന്‍ അയേവും(ഘാന)

1992-93 സീസണിൽ മാർസെയ്‌ലെയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ അബേദി അയേവിന്‍റെ മക്കളാണ് ഘാന താരങ്ങളായ ആന്ദ്രേ അയേവും ജോര്‍ദാന്‍ അയേവും. ഘാന ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് അബേദി അയേവ്.

2010ലും 2014 ലോകകപ്പുകളിലും ആന്ദ്രെ അയേവ് ഘാനക്കായി പന്തു തട്ടിയിട്ടുണ്ട്. 2014 ലോകകപ്പിലാണ് ഈ സഹോദരങ്ങള്‍ ആദ്യമായി ഒരുമിച്ച് പന്ത് തട്ടിയത്. ആന്ദ്രെ അയേവ് നിലവിൽ ഖത്തറിലെ അൽസാദ് ക്ലബ്ബിന് വേണ്ടിയാണ് പന്ത് തട്ടുന്നത്. ജോർദാന്‍ ക്രിസ്റ്റൽ പാലസിന്‍റെ ഫോർവേഡാണ്.

വാഞ്ചയും സെര്‍ഗെജും(സെര്‍ബിയ)


ലോകകപ്പില്‍ ബ്രസീലടങ്ങുന്ന ഗ്രൂപ്പില്‍ പന്തു തട്ടുന്ന സെര്‍ബിയന്‍ ടീമില്‍ ഇടംപിടിച്ച സഹോദരങ്ങളാണ് മിഡ്ഫീല്‍ഡറായ സെര്‍ഗെജ് മിലിന്‍കോവിച്ചും ഗോള്‍കീപ്പറായ വാഞ്ചാ മിലിന്‍കോവിച്ചും. ലാസിയോയുടെ താരമാണ് സെര്‍ഗെജ്. വാഞ്ചയാവട്ടെ ഇറ്റലിയിലെ ടോറിനോ ക്ലബ്ബിന്‍റെ ഗോള്‍കീപ്പറാണ്.

ഈഡന്‍ ഹസാര്‍ഡും തൊര്‍ഗന്‍ ഹസാര്‍ഡും( ബെല്‍ജിയം)


ഈഡൻ ഹസാർഡും തോർഗൻ ഹസാർഡും കുറച്ചു കാലമായി ബെൽജിയം ടീമിന്‍റെ പ്രധാന താരങ്ങളാണ്. ഇത് രണ്ടാം തവണയാണ് ലോകകപ്പില്‍ ഇരുവരും ഒരുമിച്ച് പന്ത് തട്ടുന്നത്. ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിന്‍റെ താരമാണ്. തോർഗൻ ഹസാർഡ് ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയാണ് പന്തു തട്ടുന്നത്.

ഇനാകി വില്യംസും നികോ വില്യംസും( ഘാന,സ്പെയിന്‍)


സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ബിൽബാവോയ്ക്കായി പന്തു തട്ടുന്ന സഹോദരങ്ങളാണ് ഇനാകി വില്യംസും നിക്കോ വില്യംസും. ക്ലബ്ബില്‍ ഒരുമിച്ചാണെങ്കിലും ദേശീയ തലത്തില്‍ ഇരുവരും വിവിധ ടീമുകള്‍ക്കായാണ് കളിക്കുന്നത്. ഇനാകി തന്റെ ജന്മനാടായ ഘാനക്ക് വേണ്ടിയാണ് പന്തു തട്ടുന്നതെങ്കില്‍ നിക്കോ ലോകകപ്പിനുള്ള സ്പെയിന്‍ ടീമിന്‍റെ ഭാഗമാണ്.

ലൂക്കാസ് ഹെര്‍ണാണ്ടസും തിയോ ഹെര്‍ണാണ്ടസും (ഫ്രാന്‍സ്)


നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമിന്‍റെ ഭാഗമാണ് ലൂക്കാസ് ഹെര്‍ണാണ്ടസും സഹോദരന്‍ തിയോ ഹെര്‍ണാണ്ടസും. നിർഭാഗ്യവശാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫ്രാൻസിന്റെ ആദ്യ മത്സരത്തില്‍ കാൽമുട്ടിന് പരിക്കേറ്റ ലൂക്കാസ് ഹെർണാണ്ടസിന് ഇനി ടൂർണമെന്‍റിലെ ശേഷിച്ച മത്സരങ്ങള്‍ കളിക്കാനാവില്ല. അദ്ദേഹത്തിന്‍റെ പകരക്കാരനായാണ് സഹോദരൻ തിയോ ഹെർണാണ്ടസ് ടീമില്‍ ഇടംപിടിച്ചത്.

ലൂക്കാസ് ഹെർണാണ്ടസ് ബുണ്ടസ് ലീഗയിലെ വമ്പൻമാരായ ബയേൺ മ്യൂണിക്കിന്‍റെ താരമാണ്. തിയോ ഹെർണാണ്ടസ് നിലവിലെ സീരി എ ചാമ്പ്യൻമാരായ എസി മിലാന് വേണ്ടിയാണ് പന്തു തട്ടുന്നത്.

TAGS :

Next Story