ബാഴ്‌സലോണ തിരികെ ക്യാമ്പ് നൗവിലേക്ക്; രണ്ടര വർഷത്തിന് ശേഷമാണ് തിരിച്ചുവരവ്

ബാഴ്‌സലോണ: എഫ്‌സി ബാഴ്‌സലോണ തങ്ങളുടെ ഐകോണിക് ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലേക്ക് തിരികെയെത്തുന്നു. ശനിയാഴ്ച ലാലീഗയിൽ അത്ലറ്റിക് ക്ലബ് ബിൽബാവോയാണ് എതിരാളികൾ. 908 ദിവസങ്ങൾക്ക് ശേഷമാണ് ബാഴ്‌സലോണ തിരികെ ക്യാമ്പ്നൗവിലക്ക് എത്തുന്നത്. 45,401 കാണികളെ ഉൾക്കൊള്ളിച്ച് സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള ലൈസെൻസ് തിങ്കളാഴ്ച രാവിലെയാണ് ബാഴ്‌സലോണ സിറ്റി കൌൺസിൽ നൽകിയത്.
നേരത്തെ ബാഴ്‌സലോണ ഏകദേശം 23,000 കാണികൾക്ക് മുന്നിൽ ഒരു ഓപ്പൺ പരിശീലന സെഷൻ നാശത്തിയിരുന്നു. അതിൽ നിന്നുള്ള വരുമാനം ബാഴ്‌സ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ജീവകാരുണ്യ പദ്ധതികളിലേക്കാണ് വിനിയോഗിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളായി ക്ലബ് 55,000 കപ്പാസിറ്റിയുള്ള മോൻറ്റ്യുക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കളിച്ചു വന്നത്. റിനോവേഷൻ കഴിഞ്ഞെത്തുന്ന ക്യാമ്പ്നൗ സ്റ്റേഡിയത്തിൽ 105,000 കാണികൾക്ക് ഒന്നിച്ച് മത്സരം കാണാൻ സാധിക്കും.
പോയ വർഷം നവംബറിൽ തുറക്കാമെന്നായിരുന്നു ബാഴ്‌സയുടെ പ്രഥമ പ്ലാൻ പക്ഷെ അത് നടന്നില്ല. തുടർന്ന് നിലവിലെ സീസണിലെ ആദ്യ മത്സരത്തിന് സ്റ്റേഡിയം തുറന്നു കൊടുക്കാനാകുമെന്നാണ് കരുതിയത് പക്ഷെ വീണ്ടും നീണ്ട് പോകുകയായിരുന്നു. ഇപ്പോഴാണ് സിറ്റി കൗൺസിലിന്റെ അനുവാദത്തോടെ സ്റ്റേഡിയം കുറഞ്ഞ കപ്പാസിറ്റിയിൽ തുറക്കാൻ കഴിഞ്ഞത്.
Adjust Story Font
16

