"എന്നെ തൊടരുത്"- മെസ്സി പറഞ്ഞത് വെളിപ്പെടുത്തി കേപ് വെർദെ താരം റോബർട്ടോ ലോപ്പസ്

ന്യൂയോർക്: പൊതുവേ കളിക്കളത്തിൽ ശാന്തനായി കാണപ്പെടാറുള്ള ലയണൽ മെസ്സി, മത്സരത്തിനിടെ തന്നോട് കയർത്തതിനെക്കുറിച്ച് വെളിപ്പെടുത്തി കേപ് വെർദെ താരം റോബർട്ടോ ലോപ്പസ്. ലോകകപ്പിലെ നാടകീയമായ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ സമയത്ത് മെസ്സി തന്നോട് എന്താണ് പറഞ്ഞതെന്ന് ഒരു ടോക്ക് ഷോയിലൂടെയാണ് ലോപ്പസ് ഇപ്പോൾ വ്യക്തമാക്കിയത്.
"സത്യത്തിൽ അതൊരു വലിയ പ്രശ്നമൊന്നും ആയിരുന്നില്ല. മെസ്സി എന്റെ മുന്നിലൂടെ നടന്നുപോയപ്പോൾ അദ്ദേഹം യഥാർത്ഥ മനുഷ്യൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഞാൻ ചെറുതായൊന്ന് തള്ളി നോക്കിയതാണ്. നമ്മുടെ മുന്നിൽ നിൽക്കുന്നത് മെസ്സിയാണല്ലോ, അതുകൊണ്ട് അദ്ദേഹം മനുഷ്യൻ തന്നെയല്ലേ എന്ന് എനിക്ക് തൊട്ടറിയണമായിരുന്നു. എന്നാൽ ഞാൻ ചെയ്തത് മെസ്സിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല" -ലോപ്പസ് പറഞ്ഞു.
തൊട്ടതിന് പിന്നാലെ മെസ്സി തനിക്ക് നേരെ തിരിഞ്ഞെന്നും ലോപ്പസ് ഓർക്കുന്നു. "ലോപ്പസ്, ഇതൊരു ഫൗളാണ്. ഇവിടെ പന്തില്ല. എന്നെ തൊടരുത് എന്നാണ് മെസ്സി പറഞ്ഞത്. എന്റെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് ഞാൻ അത് അത്ര കാര്യമാക്കിയില്ല. പിന്നീട് ഫസ്റ്റ് ഹാഫ് വിസിൽ അടിച്ചപ്പോൾ ഞാൻ മെസ്സിയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. 'നോക്കൂ, എനിക്ക് നിങ്ങളെ ഒന്ന് തൊട്ടു നോക്കണമായിരുന്നു, കാരണം നിങ്ങൾ എന്റെ തൊട്ടുപിന്നിലുണ്ടെങ്കിൽ ഞാൻ വലിയ അപകടത്തിലാണെന്ന് എനിക്കറിയാം.' ഇതുകേട്ടതോടെ മെസ്സിയുടെ ദേഷ്യം മാറി, ഞങ്ങൾ പരസ്പരം കൈ കൊടുത്ത് കളി തുടർന്നു" -കേപ് വെർദെ താരം വ്യക്തമാക്കി.
ആവേശകരമായ ആ മത്സരത്തിൽ കേപ് വെർദെയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-2) അർജന്റീന പരാജയപ്പെടുത്തിയത്.
Adjust Story Font
16

