പ്രീ ക്വാർട്ടറിൽ ഗോളവസരം നഷ്ടമാക്കി ; കൊളംബിയൻ താരം ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി

ബൊഗോട്ട : ലോകകപ്പ് പ്രീക്വാർട്ടറിൽ മികച്ചൊരു ഗോളവസരം നഷ്ടമാക്കിയെന്ന് ചൂണ്ടിക്കാട്ടി കൊളംബിയൻ മിഡ്ഫീൽഡർ ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി. ഇതിന് പിന്നാലെ താരം ഒളിവിൽ പോയതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൊളംബിയൻ ഫുട്‍ബോൾ അസോസിയേഷൻ അപലപിച്ചു.
സ്വിറ്റ്‌സർലാൻഡിന് എതിരെ നടന്ന മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങിയ താരത്തിന് ഗോൾ നേടാൻ ഒരു സുവർണാവസരം ലഭിച്ചത്. എന്നാൽ കാമ്പാസ് എടുത്ത ഷോട്ട് പോസ്റ്റിൽ നിന്നും വളരെ മാറി പുറത്തേക്ക് തെറിക്കുകയായിരുന്നു. ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ കൊളംബിയ പരാജയപ്പെടുകയായിരുന്നു.
അർജന്റീന ക്ലബ് റൊസാരിയോ സെൻട്രലിന് വേണ്ടി കളിക്കുന്ന താരം മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയ വഴി ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. 'ഫുട്‍ബോൾ ഇത്തരം പ്രയാസമേറിയ സംവങ്ങൾ കൊണ്ട് കൂടി നിർമിക്കപ്പെട്ടതാണ്. നമുക്ക് കൊളംബിയയുടെ അഭിമാനം സംരക്ഷിക്കാം. നിങ്ങൾക്ക് ചിലപ്പോൾ ദേഷ്യവും നിരാശയുമെല്ലാം തോന്നിയേക്കാം, പക്ഷേ അതൊന്നും ഫുട്‍ബോൾ എന്ന വികാരത്തിന് അപ്പുറമല്ല' താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
1994 ലോകകപ്പിലും കൊളംബിയൻ ഫുട്‍ബോളിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കൊളംബിയയുടെ പുറത്താവലിന് കാരണമായ സെൽഫ് ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ മെഡലിനിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.
Adjust Story Font
16

