കളി നിയമങ്ങൾ മാറുന്നു ; ലോകകപ്പിൽ പരീക്ഷണങ്ങൾക്കൊരുങ്ങി ഫിഫ

സൂറിച്ച് : 2026 ലോകകപ്പിന് മുന്നോടിയായി കളി നിയമങ്ങളിൽ പരിഷ്‌ക്കരണം കൊണ്ടുവരാൻ ഒരുങ്ങി ഫിഫ. മത്സരത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഫിഫ പുതിയ നാല് നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. 2026 ലോകകപ്പിലായിരിക്കും ഈ നിയമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക.
1. സബ്സ്റ്റിട്യൂഷൻ സമയം
മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെടുന്ന താരത്തിന് ഗ്രൗണ്ടിൽ വെളിയിലേക്ക് വരാൻ പത്ത് സെക്കൻഡ് സമയം മാത്രമായിരിക്കും ഉണ്ടാവുക. നിശ്ചിത സമയത്ത് താരം പുറത്ത് വന്നില്ലെങ്കിൽ പകരമിറങ്ങുന്ന കളിക്കാരന് ഒരു മിനുട്ട് പുറത്ത് നിന്ന ശേഷമേ കളിക്കാനിറങ്ങാൻ ആവൂ.
2. പരിക്കേറ്റ താരം ഗ്രൗണ്ടിൽ ചികിത്സ തേടിയാൽ
മത്സരത്തിനിടെ പരിക്കേറ്റ താരം ഗ്രൗണ്ടിൽ വെച്ച് ഏതെങ്കിലും തരത്തിലുളള വൈദ്യ സഹായം തേടുകയാണെങ്കിൽ അയാൾ ഒരു മിനുട്ട് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ശേഷമേ തിരികെ കളിക്കാൻ വരാൻ പാടുള്ളൂ. ഇതിൽ അന്തിമ തീരുമാനം റഫറിയുടേതായിരിക്കും.
3. ത്രോ ഇൻ, ഗോൾ കിക്ക് എന്നിവയിലെ വൈകിപ്പിക്കൽ
ത്രോ ഇൻ എടുക്കുമ്പോഴോ ഗോൾ കിക്കിന്റെ സമയത്തോ താരങ്ങൾ മനപ്പൂർവം സമയം കളയുന്നതായി റഫറിക്ക് തോന്നിയാൽ ഉടൻ അഞ്ച് സെക്കന്റിന്റെ കൗണ്ട് ഡൗൺ നൽകാം, ആ സമയത്തിനുള്ളിൽ കളിക്കാർ മത്സരം പുനരാരംഭിക്കണം. എന്നാൽ കൗണ്ട് ഡൗൺ കഴിഞ്ഞും വൈകിപ്പിക്കൽ നീണ്ടുപോയാൽ എതിർ ടീമിന് ത്രോ ഇൻ നൽകും, ഗോൾ കിക്കിന് പകരം എതിർ ടീമിന് കോർണർ കിക്കും ലഭിക്കും.
4. വിഎആറിന്റെ നേരിട്ടുള്ള ഇടപെടൽ
രണ്ടാം മഞ്ഞക്കാർഡ് നൽകുന്നതിലോ കോർണർ കിക്ക് അനുവദിക്കുന്നതിലോ റഫറിക്ക് ഏതെങ്കിലും തരത്തിലുള്ള അബദ്ധങ്ങൾ പറ്റിയാൽ വിഎആറിന് അതിൽ നേരിട്ട് ഇടപെടാനാവും.
Adjust Story Font
16

