കൊറിയയെ മറികടന്നാൽ ക്വാർട്ടറിൽ ആരാകും ബ്രസീലിന്റെ എതിരാളി ?
അവസാനമത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ചാണ് കൊറിയ പ്രീക്വാർട്ടറിലെത്തിയത്

ദോഹ: പ്രീക്വാർട്ടറിൽ കാനറിപ്പട ഇന്ന് ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അൽപമൊന്ന് കാലിടറിയ ശേഷമാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ ദക്ഷിണകൊറിയയെ മറികടന്നാൽ ആരാകും ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളി ?. ക്രൊയേഷ്യ-ജപ്പാൻ മത്സരത്തിലെ വിജയികളെ ആയിരിക്കും കൊറിയയെ മറികടന്നാൽ ബ്രസീൽ ക്വാർട്ടറിൽ നേരിടേണ്ടി വരിക.
അതേസമയം, ദക്ഷിണ കൊറിയയെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല. അവസാനമത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ചാണ് കൊറിയ പ്രീക്വാർട്ടറിലെത്തിയത്. എന്നാൽ, പരീക്ഷിച്ച് പാളിയ രണ്ടാം നിര കാമറൂണിനോട് തോറ്റതിന്റെ ഓർമ്മയിലാകും കാനിപ്പട ഇറങ്ങുക. ആദ്യ മത്സരത്തിന് ശേഷം പരിക്കേറ്റ് പുറത്തായിരുന്ന ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ബ്രസീലിന്റെ കരുത്ത് ഇരട്ടിയാകും. നെയ്മർ പൂർണ ആരോഗ്യവാനാണെങ്കിൽ ഇന്ന് കളിപ്പിക്കുമെന്ന് കോച്ച് ടിറ്റെ പറഞ്ഞു. പരിക്കേറ്റ നെയ്മർ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാത്രമാണ് കളിച്ചിരുന്നത്.
റിച്ചാലിസണും വിനീഷ്യസ് ജൂനിയറും റഫീഞ്ഞയുമൊക്കെ തുടക്കം മുതൽ കളത്തിലുണ്ടാകും. റിച്ചാലിസൺ ഒഴികെയുള്ള സ്ട്രൈക്കർമാർ ഗോൾ കണ്ടെത്തേണ്ടതായുണ്ട്. മധ്യനിരയിലെ കസിമെറോയുടെ പ്രകടനവും നിർണായകമാകും.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ ടിറ്റെ തന്ത്രങ്ങളൊന്നും പരസ്യമാക്കിയില്ല. പറങ്കിപ്പടയെ വീഴ്ത്തിയെത്തുന്ന സൗത്ത് കൊറിയ ബ്രസീലിനെ പൂട്ടാൻ സകല തന്ത്രങ്ങളും പുറത്തെടുക്കും. പ്രതിരേധിച്ച് കളിച്ച് കിട്ടുന്ന അവസരങ്ങൾ ഗോളാക്കാനാകും അവരുടെ ശ്രമം. നായകൻ ഹ്യൂങ് മിൻ സണ്ണിന്റെ ബൂട്ടുകളിലാകും സൗത്ത് കൊറിയയുടെ പ്രതീക്ഷ.
Adjust Story Font
16

