Quantcast

'ഞങ്ങൾ വേട്ടയാടപ്പെടുന്നു'; ഡ്രസിങ് റൂമിലെത്തിയ ഫിഫ പ്രസിഡന്റിനോട് ആശങ്ക അറിയിച്ച് ഇറാൻ ടീം

തിങ്കളാഴ്ച ബെൽജിയത്തിനെതിരെയാണ് ഇറാന്റെ അടുത്ത മത്സരം

MediaOne Logo

Sports Desk

  • Published:

    16 Jun 2026 9:27 PM IST

We are being hunted; Iran team expresses concern to FIFA president who arrived in the dressing room
X

കാലിഫോർണിയ: ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന സംഘം തങ്ങളാണെന്ന് ഇറാൻ ഫുട്‌ബോൾ ടീം പരിശീലകൻ അമീർ ഘലെനോയി. അവസാന നിമിഷം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ലോകകപ്പിൽ ഞങ്ങൾ നിരന്തരം ആശങ്കകൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിനെതിരായ 2-2 സമനില വഴങ്ങിയതിന് പിന്നാലെ നടത്തിയ പ്രസ്മീറ്റിലാണ് ഇറാൻ പരിശീലകൻ ഇത്തരത്തിൽ പ്രതികരണം നടത്തിയത്. രാത്രി ലോസ് ഏഞ്ചൽസിൽ തങ്ങാനും തൊട്ടടുത്ത ദിവസം റിക്കവറി സെഷൻ നടത്താനുമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫൈനൽ വിസിലിന് ശേഷം മെക്‌സിക്കോയിലെ ട്രെയിനിംഗ് ബേസിലേക്ക് ഉടനടി മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ലോകകപ്പ് കാലയളവിലുടനീളം ഇറാൻ ടീം അരിസോണയിലെ ട്യൂസണിൽ തങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോജിസ്റ്റിക്‌സ്, വിസ പ്രശ്‌നങ്ങൾ എന്നിവയെത്തുടർന്ന് മെയ് അവസാനത്തോട അവർ തങ്ങളുടെ ക്യാമ്പ് മെക്‌സിക്കോയിലെ ടിജുവാനിയിലേക്ക് മാറ്റുകയായിരുന്നു.

ലോകകപ്പിനോടനുബന്ധിച്ച് നേരിടുന്ന യാത്ര പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി നിലവിലെ സാഹചര്യത്തെ 'ദുരന്തം' എന്നാണ് ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി വിശേഷിപ്പിച്ചത്. 'തങ്ങളുടെ ഫെഡറേഷൻ ഇവിടെയില്ല, മാധ്യമങ്ങൾ ഇവിടെയില്ല, മാനേജ്മെന്റ് ഇവിടെയില്ല'. മെഹ്ദി കൂട്ടിചേർത്തു. ഇത് ഫുട്‌ബോളിന് നല്ലതല്ലെന്നും അടുത്ത മത്സരത്തിനായി തയാറെടുപ്പ് നടത്തുന്നതിനിടെ ഞങ്ങൾക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടീം ഡ്രസിങ് റൂം സന്ദർശിച്ച വേളയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ആശങ്ക അറിയിച്ചതായും കോച്ചും ക്യാപ്റ്റനും വ്യക്തമാക്കി. അതേസമയം, ലോകകപ്പ് കളിക്കാനെത്തിയ ഇറാൻ ടീമിനെ അഭിനന്ദിച്ച ഫിഫ പ്രസിഡന്റ് മറ്റു കാര്യങ്ങളിൽ മൗനം പാലിച്ചു. നേരത്തെ യുദ്ധ പശ്ചാലത്തിൽ ഇറാന്റെ സപ്പോർട്ടിങ് സ്റ്റാഫിലെ പല പ്രധാന അംഗങ്ങൾക്കും യുഎസിലേക്ക് പ്രവേശന വിസ നിഷേധിക്കപ്പെട്ടിരുന്നു. കൂടാതെ ടൂർണമെന്റിന്റെ തലേന്ന് ഇറാന് അനുവദിച്ച ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ലോകകപ്പിലെ മത്സരത്തിന് പിന്നാലെ ടീം അംഗങ്ങളോട് മെക്‌സിക്കോയിലേക്ക് മടങ്ങാനാണ് നിലവിൽ അധികൃതർ നൽകിയ നിർദേശം. ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയത്തിൽ ജൂൺ 22ന് ബെൽജിയത്തിനെതിരെയാണ് ഇറാന്റെ അടുത്ത മത്സരം

TAGS :

Next Story