Quantcast

ഷൂട്ടൗട്ടിൽ സ്‌പെയിൻ വീണു; ഇറ്റലി യൂറോ കപ്പ് ഫൈനലിൽ

2012ലെ യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടി ഇറ്റലി

MediaOne Logo

Sports Desk

  • Published:

    6 July 2021 10:13 PM GMT

ഷൂട്ടൗട്ടിൽ സ്‌പെയിൻ വീണു; ഇറ്റലി യൂറോ കപ്പ് ഫൈനലിൽ
X

വെംബ്ലി: യൂറോ കപ്പിലെ ആദ്യ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇറ്റലി നാലു കിക്കുകൾ ഗോളാക്കിയപ്പോൾ സ്‌പെയിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്തത് ഇറ്റലിയുടെ ലോക്കാടെലിയാണ്. കിക്ക് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ സേവ് ചെയ്തു. എന്നാൽ ഇതിന്റെ മുൻതൂക്കം മുതലാക്കാൻ സ്‌പെയിനായില്ല. ആദ്യ കിക്കെടുത്ത ഡാനി ഒൽമോ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. നാലാം കിക്കെടുത്ത മൊറാട്ടയ്ക്കും പിഴച്ചതോടെ സ്‌പെയിനിന് പുറത്തേക്കുള്ള വഴി തുറന്നു. ഇറ്റലിക്കായി ബെലോട്ടി, ബൊനൂചി, ബെർനാർഡ്ഷ്ചി, ജോർജിഞ്ഞോ എന്നിവർ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. സ്‌പെയിനിനായി മൊറേനോ, തിയാഗോ എന്നിവർക്ക് മാത്രമേ സ്‌കോർ ചെയ്യാനായുള്ളൂ.

ഇരുടീമും ആക്രമണ ഫുട്‌ബോൾ കാഴ്ചവച്ച മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഇറ്റലിയാണ്. 60-ാം മിനിറ്റിൽ കിയേസയാണ് ലക്ഷ്യം കണ്ടത്. കളി തീരാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ അൽവാരോ മൊറാട്ടയിലൂടെ സ്‌പെയിൻ തിരിച്ചടിച്ചു. ഇതോടെയാണ് കളി അധിക സമയത്തേക്കും പിന്നീട് പെനാൽറ്റിയിലേക്കും നീണ്ടത്.

പന്ത് കൈവശം വയ്ക്കുന്നതിൽ പതിവു പോലെ മേധാവിത്വം സ്‌പെയിനിനായിരുന്നു. കളിയുടെ 70 ശതമാനം സമയം പന്ത് കാലിൽ വച്ച സ്‌പെയിൻ 12 തവണയാണ് ഗോൾ മുഖം ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. ബുസ്‌ക്വറ്റ്‌സ്, റോഡ്രി എന്നിവർ മധ്യനിരയിൽ കളി മെനഞ്ഞപ്പോൾ ഇമ്മൊബിലിയിലൂടെയും കിയേസയിലൂടെയും അതിവേഗത്തിൽ ആക്രമിക്കാനായിരുന്നു ഇറ്റലിയുടെ പദ്ധതി. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. ഗോളടിച്ച ശേഷം ഇറ്റലി പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും മൊറാട്ടയുടെ സമനില ഗോൾ കളി എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടു പോയി.

പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് ഇരു കോച്ചുമാരും ടീമിനെ വിന്യസിച്ചത്. ബെൽജിയത്തിനെതിരെ ഇറങ്ങിയ ഇൻസിഞ്ഞെ, ഇമ്മൊബിലെ, ചിയേസ എന്നിവരെ തന്നെയാണ് കോച്ച് മാൻസിനി മുന്നേറ്റ നിരയിൽ നിയോഗിച്ചത്. പെഡ്രി, ഫെറാൻ ടോറസ്, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്‌പെയിനിന്റെ ആക്രമണം നയിച്ചത്. കളി അധിക സമയത്തേക്ക് നീണ്ടതോടെ നിരവധി സബ്സ്റ്റിറ്റ്യൂഷനുകളാണ് മാന്‍സിനിയും എന്‍റിക്വെയും നടത്തിയത്.

ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമിയിലെ ജേതാക്കളെയാണ് ഇറ്റലി നേരിടുക. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനല്‍‌.

TAGS :

Next Story