10 വർഷത്തിനു ശേഷം കേരളം സുബ്രതോ കപ്പ് ഫൈനലിൽ

ന്യൂഡൽഹി: സുബ്രതോ കപ്പ് 64 എഡിഷനിൽ കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിൽ എത്തിയിരിക്കയാണ്, 10 വർഷങ്ങൾക്ക് ശേഷമാണ് കേരളം ഫൈനലിൽ എത്തുന്നത്.
ഇന്ന് എഎംബി സ്റ്റേഡിയം ഡൽഹിയിൽ നടന്ന ആവേശകരമായ സെമി-ഫൈനൽ മത്സരത്തിൽ മുഹമ്മദ് അഷ്മിലിന്റെ ഗോളിൽ കേരളം മിസോറാമിനെ (ആർഎംഎസ്എ സ്കൂൾ) 1-0 മാർജിനിൽ പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ലക്ഷദ്വീപിനെ 2-0 ന് പരാജയപ്പെടുത്തി കേരളം തങ്ങളുടെ ആധിപത്യം കാണിച്ചിരുന്നു. ഡൽഹി, ഛത്തീസ്ഗഡ്, മേഘാലയ എന്നിവയ്‌ക്കെതിരായ വിജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യൻസുമായിരുന്നു കേരളം. ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകൾ നേടിയ കേരള ആൺകുട്ടികൾ രണ്ട് ഗോളുകൾ മാത്രം വഴങ്ങി, അവരുടെ ആക്രമണ മികവും പ്രതിരോധശേഷിയും ഇതിൽ നിന്ന് തന്നെ പ്രകടമാണ്. സെപ്റ്റംബർ 25 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിൽ കേരളം സിബിഎസ്ഇ (അമെനിറ്റി പബ്ലിക് സ്കൂൾ) യുമായി മത്സരിക്കും.
വി പി സുനീർ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷെബീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. ടീമിനെ സ്പോൺസർ ചെയ്യുന്നത് ഗോകുലം കേരള എഫ്‌സിയാണ്.
Adjust Story Font
16

