ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദിയുടെ പരിശീലകൻ റെനാഡ് രാജിവെച്ചു
റെനാഡിന്റെ താൽപര്യപ്രകാരമാണ് സൗദിയുമായുള്ള കരാർ അവസാനിപ്പിക്കുന്നത്. സൗദി ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) ഡയരക്ടർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

ഹെർവെ റെനാഡ്
റിയാദ്: ഖത്തർലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ചപ്പോൾ അമരത്തുണ്ടായിരുന്ന സൗദിഅറേബ്യയുടെ പരിശീലകൻ ഹെർവെ റെനാഡ് രാജിവെച്ചു. റെനാഡിന്റെ താൽപര്യപ്രകാരമാണ് സൗദിയുമായുള്ള കരാർ അവസാനിപ്പിക്കുന്നത്. സൗദി ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) ഡയരക്ടർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
റെനാൾഡിന്റെ ഭാവിപ്രവർത്തനങ്ങളിൽ ആശംസ നേരുന്നതായും സൗദി ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി. 2019ലാണ് റെനാൾഡ് സൗദി അറേബ്യൻ ഫുട്‌ബോൾ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. അതിൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപിച്ചതായിരുന്നു ശ്രദ്ധേയ പ്രകടനം. പ്രവചനക്കാരെയെല്ലാം കാറ്റിൽപറത്തി മെസിയടങ്ങുന്ന അർജന്റീനയെ 2-1ന് സൗദി തോൽപ്പിക്കുകയായിരുന്നു. പിന്നാലെ പരിശീലകനെന്ന നിലയിൽ റെനാൾഡിന്റെ പെരുമ വർധിക്കുകയും ചെയ്തു. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരമായിരുന്നു സൗദിക്കെതിരെ.
തോൽവിയോടെ അർജന്റീനയുടെ നില അപ്പോൾ പരുങ്ങുകയും ചെയ്തു. എന്നാൽ അർജന്റീനയെ തോൽപിച്ചതിനപ്പുറമൊരു മികവ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പുറത്തെടുക്കാൻ സൗദി അറേബ്യക്കായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സൗദി പുറത്താകുകയും ചെയ്തു. അതേസമയം ഫ്രാൻസിൽ നിന്നും വന്ന പുതിയൊരു ഓഫറാണ് റെനാഡിന്റെ മനം മാറ്റിയത്. ഫ്രാൻസ് വനിതാ ടീമിനെ പരിശീലിപ്പിക്കുന്ന ചുമതലയാകും നാട്ടുകാരൻ കൂടിയായ റെനാഡിനെന്നാണ് പുതിയ റിപ്പോർട്ടുകൾ. നാല് വർഷം നീണ്ട സൗദി കരിയർ അവിസ്മരണീയമാക്കിയതിന് റെനാഡ് നന്ദി അറിയിച്ചു. തന്നെക്കൊണ്ടാവും വിധം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ സൗദിഅറേബ്യയുടെ ഫുട്‌ബോൾ പരിശീലകനാകുമ്പോൾ ആദ്യമായാണ് ഒരു ഫ്രാൻസുകാരൻ സൗദിയുടെ ഫുട്‌ബോൾ തലപ്പത്ത് എത്തുന്നത്. ഖത്തർലോകകപ്പിലെ യോഗ്യതാ മത്സരത്തിൽ യെമനുമായിട്ടായിരുന്നു പരിശീലകനെന്ന നിലയിൽ റെനാഡിന്റെ ആദ്യ മത്സരം. അതില്‍ വിജയിക്കുകയും ചെയ്തു.
Adjust Story Font
16

