Quantcast

വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്ത് ചെെന്നൈ പ്ലേ ഓഫില്‍

നേരത്തെ തന്നെ ഡല്‍ഹി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ജയത്തോടെ 17 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-05-20 14:04:40.0

Published:

20 May 2023 11:58 AM GMT

വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്ത് ചെെന്നൈ പ്ലേ ഓഫില്‍
X

നായകന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍കിങ്സ് ഐ.പി.എല്‍ പ്ലേ ഓഫില്‍. 224 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ബാറ്റുകൊണ്ട് മറ്റാരും പിന്തുണ കൊടുക്കാനില്ലാതെ വന്നതോടെ ഡല്‍ഹിക്ക് അവസാന മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നേരത്തെ തന്നെ ഡല്‍ഹി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ജയത്തോടെ 17 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.

വാര്‍ണര്‍ കഴിഞ്ഞാല്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. 58 പന്തില്‍ അഞ്ച് സിക്സറുകളും ഏഴ് ബൌണ്ടറികളും നിറം ചാര്‍ത്തിയ ഇന്നിങ്സില്‍ സെഞ്ച്വറിക്കരികെയാണ് വാര്‍ണര്‍ വീഴുന്നത്. 86 റണ്‍സെടുത്ത വാര്‍ണറെ പതിരാനയുടെ പന്തില്‍ ഗെയ്ക്വാദ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റും തീക്ഷണയും പതിരാനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 223 റണ്‍സെടുത്തു.

ടോസ് വിജയിച്ച് ബാറ്റിങ് ആരംഭിച്ച ചെന്നൈ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ജയത്തോടെ പ്ലേ ഓഫ് സീല്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അരുണ്‍ ജയറ്റ്‍ലി സ്റ്റേഡിയത്തിലിറങ്ങിയത്. ചെന്നൈക്കായി മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഗെയ്ക്വാദും കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 141 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പെടെ 79 റണ്‍സെടുത്ത ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. ഗെയ്ക്വാദിന് പിന്നാലെയെത്തിയ ശിവ ദുബെയും(9 പന്തില്‍ 22 റണ്‍സ്) അതേ മൊമന്‍റം തുടര്‍ന്നതോടെ ചെന്നൈ സ്കോര്‍ കുതിച്ചു.

എന്നാല്‍ ദുബെയെയും ഓപ്പണര്‍ കോണ്‍വെയെയും ചെന്നൈക്ക് ഒരേ സ്കോറില്‍ വെച്ച് നഷ്ടമായി. ഖലീല്‍ അഹമ്മദിനെ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ ദുബെ ബൌണ്ടറിയില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. അതേ സ്കോറില്‍ത്തന്നെ കോണ്‍വേയെയും ചെന്നൈക്ക് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിച്ച കോണ്‍വേയും ബിഗ് ഹിറ്റിന് ശ്രമിച്ചാണ് പുറത്തായത്. 52 പന്തില്‍ മൂന്ന് സിക്സറും 11 ബൌണ്ടറിയുമുള്‍പ്പെടെ 87 റണ്‍സെടുത്താണ് കോണ്‍വേ മടങ്ങിയത്.

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്ത് നാലാമനായി ധോണി ക്രീസിലെത്തിയെങ്കിലും ആരാധകരെ തൃപ്തപ്പെടുത്താനുള്ള വമ്പന്‍ അടികളൊന്നും 'തല'യുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. അഞ്ചാം നമ്പരിലെത്തിയ ജഡേജയാണ് ചെന്നൈ സ്കോര്‍ അവസാന ഓവറുകളില്‍ ഉയര്‍ത്തിയത്. ഏഴ് പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ ജഡേജ 20 റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ അഞ്ച് റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു.

TAGS :

Next Story