Quantcast

ധോണിയുടെ സിക്സര്‍ കാണാന്‍ ലൈവില്‍ 2.2 കോടി കാഴ്ചക്കാര്‍; തല എഫക്ടില്‍ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ്

അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടെങ്കില്‍ ആ മത്സരം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാന്‍ ഇന്നും വലിയൊരു ജനക്കൂട്ടം കാത്തിരിപ്പുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-04-14 05:38:22.0

Published:

14 April 2023 5:37 AM GMT

IPL 2023,Jio Cinema, Viewership ,Record,MS Dhoni on crease,MS Dhoni,Dhoni ,ധോണി,എം.എസ് ധോണി
X

ധോണിയുടെ സിക്സര്‍

ചേസ് ചെയ്യേണ്ടിവരുന്നത് എത്ര വലിയ ലക്ഷ്യമാണെങ്കിലും ശരി അവസാന ഓവറുകളില്‍ മഹേന്ദ്രസിങ് ധോണി ക്രീസിലുള്ളപ്പോള്‍ സമ്മര്‍ദം ബൌളിങ് സൈഡിനാണെന്ന് പറയേണ്ടിവരും. ധോണിയെ പ്രതിരോധിക്കേണ്ട ബൌളര്‍ അത്രയും പ്രഷറിലായിരിക്കും ആ ഓവര്‍ എറിഞ്ഞുതീര്‍ക്കുക. കാരണം ക്രിക്കറ്റില്‍ ഫിനിഷിങ് എന്ന സ്കില്‍ ഇത്രയും മനോഹരമായി കകൈകാര്യം ചെയ്യുന്ന താരങ്ങള്‍ വളരെ വിരളമാണ്.

അതുകൊണ്ടാണ് ഇന്നും അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടെങ്കില്‍ ആ മത്സരം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാന്‍ ആരാധകര്‍ ഇത്രത്തോളം കാത്തിരിക്കുന്നത്. ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍-ചെന്നൈ മത്സരത്തില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ ജിയോ-സിനിമയില്‍ റെക്കോര്‍ഡ് പ്രേക്ഷകരാണ് കളി കണ്ടത്. ചെന്നൈ ക്യാപ്റ്റന്‍റെ ബാറ്റില്‍ നിന്ന് വെടിക്കെട്ട് സിക്സറുകള്‍ ബൌണ്ടറിയിലേക്ക് പറന്നിറങ്ങുന്ന സമയം ജിയോ-സിനിമയില്‍ ആ കാഴ്ചക്ക് സാക്ഷിയായത് 2.2 കോടി ജനങ്ങളാണ്. ഇത്തവണത്തെ ഐ.പി.എല്‍ സ്ട്രീമിങ്ങില്‍ ഏറ്റവുമധികം കാഴ്ചക്കാര്‍ ഉണ്ടായ നിമിഷവും ഇതുതന്നെയാണ്.

അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ചെന്നൈ വീഴുകയായിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ട സമയത്ത് തുടരെ രണ്ട് സിക്സറുകള്‍ പറത്തിയ ധോണി രാജസ്ഥാന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടു


അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോഴും സമ്മര്‍ദം പന്തെറിയാനെത്തിയ സന്ദീപ് ശര്‍മക്കായിരുന്നു. സന്ദീപ് ശര്‍മയുടെ മുഖത്ത് അത് പ്രകടവുമായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സമ്മര്‍ദത്തിലായ സന്ദീപ് ശര്‍മ ആദ്യ രണ്ട് പന്തും വൈഡെറിയുക കൂടി ചെയ്തതോടെ ധോണി എഫക്ട് എന്താണെന്ന് ആരാധകര്‍ കണ്ടു. പിന്നീട് ഒരു ഡോട്ട് ബോളെറിഞ്ഞ് സന്ദീപ് ശര്‍മയെ അതുകഴിഞ്ഞുള്ള രണ്ട് പന്തുകളും സിക്സര്‍ പറത്തിയാണ് ധോണി ശിക്ഷിച്ചത്. എന്നാല്‍ സമ്മര്‍ദത്തെ അതിജീവിച്ച് അവസാന മൂന്ന് പന്തുകളിലും വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി സന്ദീപ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചു.


അവസാന ബോളില്‍ ചെന്നൈ വീണു... ശ്വാസമടക്കിപ്പിടിച്ച് ആരാധകര്‍

ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് മാത്രം ക്രിക്കറ്റ് പ്രേമികള്‍ കണ്ടുതീര്‍ത്ത ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് റണ്‍‌സിനാണ് നാടകീയമായി വീഴ്ത്തിയത്. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ചെന്നൈ വീഴുകയായിരുന്നു.

അവസാന ഓവറില്‍ രണ്ട് സിക്സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോപ് ഓര്‍ഡറില്‍ കോണ്‍വേയും(50) രഹാനെയും(31) മാത്രമാണ് ചെന്നൈക്കായി തിളങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായത് രാജസ്ഥാന്‍ സ്പിന്നര്‍മാരുടെ അച്ചടക്കമുള്ള ബൌളിങ്ങാണ്. മികച്ച എക്കോണമയില്‍ പന്തെറിഞ്ഞ് രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെന്നൈ നായകന്‍ ധോണിയും ജഡേജയും ചേര്‍ന്ന് 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല.17 പന്തില്‍ മൂന്ന് സിക്സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ജഡേജ 25 റണ്‍സെടുത്തു.

നേരത്തെ മിന്നും തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാതെ പോയതോടെ ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് രാജസ്ഥാന്‍ 175 റണ്‍സിലൊതുങ്ങിയത്. ജൈസ്വാളിന്‍റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും(38) ജോസ് ബട്‍ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി.പിന്നീടെത്തിയ സഞ്ജു(0) നിരാശപ്പെടുത്തിയെങ്കിലും അശ്വിനും(30) ഹെറ്റ്മെയറും(30) കിട്ടിയ അവസരത്തില്‍ തിളങ്ങി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറേലിന് പക്ഷേ ഇത്തവണ ആ മികവ് പുറത്തെടുക്കാനായില്ല. നാല് റണ്‍സെടുത്ത് ജുറേല്‍ പുറത്തായി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story