വിവാദ പെനാല്‍റ്റിയില്‍ മാഞ്ചസ്റ്ററിന് തോല്‍വി; റയല്‍ സോസിഡാഡിന് ഒരു ഗോള്‍ വിജയം
യൂറോപ്പ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്ലേയിങ് ഇലവനില്‍ തന്നെ ഇറക്കിയെങ്കിലും ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്ററിന് കാര്യമായ വെല്ലുവിളികൾ ഒന്നും ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് റയൽ സോസിഡാഡ് ആണ് മാഞ്ചസ്റ്ററിനെ പരാജയപ്പെടുത്തിയത്.
യൂറോപ്പ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്ലേയിങ് ഇലവനില്‍ തന്നെ ഇറക്കിയെങ്കിലും ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യമായ വെല്ലുവിളികൾ ഒന്നും ആദ്യ പകുതിയിൽ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. വലിയ മാറ്റങ്ങളുമായാണ് ഇന്നലെ യുണൈറ്റഡ് കളത്തിലിറങ്ങിയത്. കസെമെറോ, ക്രിസ്റ്റ്യാനോ, മഗ്വയർ എന്നിവരെല്ലാം തന്നെ ആദ്യ ഇലവനിൽ എത്തി.
രണ്ടാം പകുതിയിലെ വിവാദമായ പെനാല്‍റ്റി ഗോളിലൂടെയാണ് മത്സരത്തില്‍ സോസിഡാഡ് വിജയിക്കുന്നത്. രണ്ടാം പകുതിയുടെ 58ആം മിനുട്ടിൽ റഫറി വിളിച്ച ഹാൻഡ്ബോളിനെച്ചൊല്ലി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഷോട്ട് ഡിഫന്‍ഡ് ചെയ്യുന്നതിനിടയില്‍ കാലില്‍ തട്ടിത്തെറിച്ച പന്ത് മാർട്ടിനസിന്‍റെ കയ്യുടെയും ചുമലിന്‍റെയും ഇടയില്‍ തട്ടുകയായിരുന്നു. റയൽ സോസിഡാഡിനനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രെയ്സ് മെൻഡെസിന് പിഴച്ചില്ല, കൃത്യമായി ലക്ഷ്യത്തിലേക്ക്. റയല്‍ സോസിഡാഡ് 1 - 0 മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
രണ്ടാം പകുതിയിലും യുണൈറ്റഡ് തന്നെയാണ് കളി നിയന്ത്രിച്ചതെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ യുണൈറ്റഡ് പരാജയപ്പെട്ടു. ഒരു ഗോളിന് പിന്നിലായതോടെ യുണൈറ്റഡ് മാറ്റങ്ങൾ വരുത്തി. സാഞ്ചോയും ഗർനാചോയും ഇലവനിലെത്തി. പക്ഷേ അവസരങ്ങൾ സൃഷ്ടിക്കാന്‍ മാഞ്ചസ്റ്റര്‍ നന്നേ പാടുപെട്ടു. കളിയുടെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോയിലൂടെ രണ്ട് നല്ല അവസരങ്ങള്‍ കൈവന്നെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.
Adjust Story Font
16

