'തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യേണ്ട'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നീരജ് ചോപ്ര
ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിനിൽ പങ്കെടുക്കാനാണ് അർഷാദ് നദീമിനെ ക്ഷണിച്ചത്.

ന്യൂഡൽഹി: തനിക്കും കുടുംബത്തിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര. അടുത്ത മാസം ബെംഗളൂരുവിൽ നടക്കുന്ന 'നീരജ് ചോപ്ര ക്ലാസിക്' മത്സരത്തിലേക്ക് പാകിസ്താനി അത്ലറ്റ് അർഷദ് നദീമിനെ ക്ഷണിച്ചതിനാലാണ് താരം സൈബർ ആക്രമണം നേരിട്ടത്. പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ നീരജിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഇതിനാലാണ് താരം മറുപടിയുമായി രംഗത്തെത്തിയത്. അതേസമയം, ക്ഷണം അർഷദ് നദീം നേരത്തെ നിരസിച്ചിരുന്നു.
'അധികം സംസാരിക്കുന്ന പ്രകൃതമല്ല തനിക്ക്, പക്ഷെ അതിനർത്ഥം എനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ സംസാരിക്കില്ല എന്നല്ല. അർഷദ് നദീമിനെ ഞാൻ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെ പറ്റി പല അഭിപ്രായങ്ങളും വരുന്നുണ്ട്, അതിൽ ഭൂരിഭാഗവും എനിക്കെതിരെയുള്ള വെറുപ്പും അധിക്ഷേപവുമാണ്. എന്റെ കുടുംബത്തെ പോലും വെറുതെ വിടുന്നില്ല. നദീമിന് ഞാൻ അയച്ച ക്ഷണം ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിന് നൽകുന്നത് മാത്രമാണ്. ലോകത്തെ മികച്ച അത്ലറ്റുകളെ ഇന്ത്യയിലേക്ക് എത്തിക്കാനും രാജ്യത്തിനെ കായികമത്സരങ്ങളുടെ കേന്ദ്രമാക്കാനും ആണ് ലക്ഷ്യമിട്ടിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് രണ്ട് ദിവസം മുൻപ് തന്നെ തിങ്കളാഴ്ച എല്ലാ അത്ലറ്റുകൾക്കും ക്ഷണം പോയിരുന്നു. തന്റെ രാജ്യവും അതിന്റെ താല്പര്യങ്ങൾക്കുമാണ് ഞാനെന്നും മുൻഗണന നൽകുന്നത്- ചോപ്ര എക്സിൽ കുറിച്ചു. തന്റെ കുടുംബത്തിനെതിരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും നീരജ് അഭിപ്രായപ്പെട്ടു.
Adjust Story Font
16