Quantcast

ജന്മദിനത്തിൽ നിറഞ്ഞാടി ഹസരങ്ക; ഇന്ത്യയ്‌ക്കെതിരെ ലങ്കയ്ക്ക് ജയവും പരമ്പരയും

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയെ 81 റൺസിൽ പിടിച്ചുകെട്ടിയ ശ്രീലങ്ക ഏഴു വിക്കറ്റിനാണ് ലക്ഷ്യംകണ്ടത്. നാലു വിക്കറ്റ് നേടിയ ലങ്കൻ ലെഗ്‌സ്പിന്നർ വനിന്ദു ഹസരങ്കയാണ് കളിയിലെയും പരമ്പരയിലെയും താരം

MediaOne Logo

Web Desk

  • Updated:

    2021-07-29 18:20:39.0

Published:

29 July 2021 6:17 PM GMT

ജന്മദിനത്തിൽ നിറഞ്ഞാടി ഹസരങ്ക; ഇന്ത്യയ്‌ക്കെതിരെ ലങ്കയ്ക്ക് ജയവും പരമ്പരയും
X

24-ാം ജന്മദിനത്തിൽ നിറഞ്ഞാടിയ ലെഗ്‌സ്പിന്നർ വനിന്ദു ഹസരങ്കയുടെ തോളിലേറി ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ആധികാരിക വിജയവും പരമ്പരനേട്ടവും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ശ്രീലങ്ക കോവിഡില്‍ തളര്‍ന്ന ഇന്ത്യൻ യുവസംഘത്തെ തകര്‍ത്തത്. വനിന്ദു ഹസരങ്കയാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.

ഇന്ത്യയെ 81 റൺസിൽ പിടിച്ചുകെട്ടിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻപടയ്ക്കുമുൻപിൽ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഓപണർമാരായ ആവിശ്ക്ക ഫെർണാണ്ടോ(12), മിനോദ് ഭാനുക(18) എന്നിവരെയും മൂന്നാമനായെത്തിയ സമരവിക്രമ(6)യും കൂടാരം കയറ്റിയ രാഹുൽ ചഹാറിന്റെ മികച്ച ബൗളിങ് പ്രകടനം മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. നാല് ഓവറിൽ 15 റൺസ് കൊടുത്താണ് ചഹാർ മൂന്ന് വിക്കറ്റ് നേടിയത്. നാലാമനായെത്തിയ ധനഞ്ജയ ഡിസിൽവ(20 പന്തിൽ 23)യും ഹസരങ്ക(ഒൻപത് പന്തിൽ 14)യും ചേർന്ന് അനായാസ ലങ്കൻ വിജയം 33 പന്ത് ബാക്കിനിൽക്കെ പൂർത്തിയാക്കുകയും ചെയ്തു.

തുടർച്ചയായ അഞ്ചു ടി20 പരമ്പര പരാജയങ്ങൾക്കുശേഷമാണ് ശ്രീലങ്ക സ്വന്തം മണ്ണിൽ വിജയം സ്വന്തമാക്കിയത്. അതും ഇന്ത്യയുടെ ടി20 തേരോട്ടത്തിന് അന്ത്യംകുറിച്ചും. തുടർച്ചയായ എട്ടു ടി20 കിരീടങ്ങൾക്കുശേഷമാണ് ഇന്ത്യയ്ക്ക് ഒരു പരമ്പര നഷ്ടമാകുന്നത്. ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എട്ടു മുൻനിര താരങ്ങളെ പുറത്തിരുത്തിയായിരുന്നു ഇന്ത്യ അവസാന രണ്ട് ടി20 മത്സരങ്ങളും കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഇന്ന് മറ്റൊരു മലയാളി സന്ദീപ് വാര്യരും ആദ്യമായി ഇന്ത്യൻ കുപ്പായത്തിലെത്തി. സഞ്ജു സാസൺ, ദേവ്ദത്ത് പടിക്കൽ, സന്ദീപ് വാര്യർ എന്നിങ്ങനെ മൂന്നു മലയാളി താരങ്ങൾ ഒന്നിച്ചിറങ്ങിയ മത്സരവുമായി ഇന്നത്തേത്.

നേരത്തെ, ഒരിക്കൽ കൂടി ടോസ് ഭാഗ്യം തുണച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ശ്രീലങ്കൻ നായകൻ ദാസുൻ ശാനകയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ നായകൻ ശിഖർ ധവാനെ ദുഷ്മന്ത ചമീറ പുറത്താക്കി. നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ അനായാസ ക്യാച്ച് നൽകി നായകൻ മടങ്ങി. പിന്നീടെത്തിയ ദേവ്ദത്ത് പടിക്കൽ ആക്രമണ മൂഡിലായിരുന്ന ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം സ്‌കോർ പതുക്കെ പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. രമേശ് മെൻഡിസ് ദേവ്ദത്തിനെ വിക്കറ്റിനുമുന്നിൽ കുരുക്കി.

തുടർന്നങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. വന്നവരെല്ലാം വഴിക്കുവഴിക്ക് പവലിയനിലേക്കു മടങ്ങി. മലയാളി താരം സഞ്ജു സാംസൻ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജുവിനെ വിക്കറ്റിനുമുന്നിൽ കുരുക്കി ഹസരങ്ക വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഒരു റൺസ് പോലും സ്വന്തം പേരിൽ കുറിക്കാതെയായിരുന്നു സഞ്ജുവിന്റെ മടക്കം. മികച്ച നിലയിൽ കളിച്ചുകൊണ്ടിരുന്ന ഗെയ്ക്ക്‌വാദിനെയും പിന്നാലെ ഹസരങ്ക വിക്കറ്റിനുമുന്നുൽ കുരുക്കി.

തുടർന്ന് നിതീഷ് റാണയും ബുവനേശ്വർ കുമാറും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അതും അധികം നീണ്ടുനിന്നില്ല. നിതീഷ് റാണയെ സ്വന്തം ബൗളിൽ മികച്ചൊരു ക്യാച്ചിലൂടെ ലങ്കൻ നായകൻ പുറത്താക്കി. തുടർന്ന് ഒന്നിച്ച ബുവനേശ്വർ കുമാർ-കുൽദീപ് യാദവ് സഖ്യമാണ് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. സ്‌കോർ 50 കടത്തിയതിനു പിന്നാലെ ഉപനായകൻ ബുവനേശ്വറും മടങ്ങി. ഹസരങ്കയുടെ പന്തിൽ ശാനകയുടെ മറ്റൊരു മികച്ച ക്യാച്ച്. പിന്നാലെ രാഹുൽ ചഹാറും വരുൺ ചക്രവർത്തിയും കൂടാരം കയറി. ചേതൻ സക്കറിയയ്‌ക്കൊപ്പം അവസാന ഓവർ വരെ പിടിച്ചുനിന്ന കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ; 28 പന്തിൽ ബൗണ്ടറികളൊന്നുമില്ലാതെ 23 റൺസ്. കുൽദീപിനു പുറമെ ബുവനേശ്വറും(16), ഗെയ്ക്ക്‌വാദും(14) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.

നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്താണ് വാനിന്ദു ഹസരങ്ക നാല് വിക്കറ്റ് പിഴുതത്. ദാസുൻ ശാനക രണ്ടു വിക്കറ്റും ദുഷ്മന്ത ചമീറ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

TAGS :

Next Story