Quantcast

ഋഷഭെവിടെയെന്ന് ചോദ്യം, ഔട്ട് ഓഫ് സിലബസെന്ന് ജഡേജ; വൈറലായി മറുപടി

പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഋഷഭ് പന്തിനെ പുറത്തിരുത്തുകയും ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ജഡേജയുടെ മറുപടി.

MediaOne Logo

Web Desk

  • Published:

    31 Aug 2022 1:38 PM GMT

ഋഷഭെവിടെയെന്ന് ചോദ്യം, ഔട്ട് ഓഫ് സിലബസെന്ന് ജഡേജ; വൈറലായി മറുപടി
X

കളിക്കളത്തിലെ പ്രകടനത്തിന് പിന്നാലെ പുറത്തെ മറുപടികളിലൂടെയും ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുകയാണ് രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ വിജയം നേടിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ നേരിടാനിരിക്കെ നടത്തിയ പത്രസമ്മേളത്തിലായിരുന്നും സംഭവം. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് കൌശലത്തോടെ മറുപടി പറഞ്ഞ ജഡേജ ചോദ്യത്തെ നേരിട്ട രീതി വൈറലാകുകയായിരുന്നു.

പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഋഷഭ് പന്തിനെ പുറത്തിരുത്തുകയും ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ നീക്കത്തിനെ സമ്മിശ്ര പ്രതികരണത്തോടെയാണ് ക്രിക്കറ്റ് ലോകം വരവേറ്റത്. പലരും ഈ തീരുമാനത്തില്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍ മറ്റു പലരും അനുകൂല നിലപാടോടെ രംഗത്തെത്തി.

മാനേജ്മെന്‍റ് തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുവിധം മികച്ച പ്രകടനമാണ് കാര്‍ത്തിക് കളിയിലുടനീളം നടത്തിയത്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളാണ് ഡി.കെ സ്വന്തമാക്കിയത്. ഏഴാം വിക്കറ്റില്‍ ബാറ്റിങിനിറങ്ങിയെങ്കിലും കാര്യമായ ബാറ്റിങ് കാഴ്ചവെക്കുന്നതിനുമുമ്പ് തന്നെ ഇന്ത്യ മത്സരം വിജയിച്ചിരുന്നു.

മത്സരശേഷം ജഡേജയോട് എന്താണ് ഋഷഭിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതിന് ജഡേജ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ''സത്യമായും എനിക്കറിയില്ല, ആ ചോദ്യം തന്നെ ഔട്ട് ഓഫ് സിലബസ് ആണ്''. ജഡേജ വിദഗ്ധമായി മറുപടി പറഞ്ഞു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തുവിട്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം. പാക് നിരയുടെ മൂന്ന് വിക്കറ്റ് പിഴുത ഹര്‍ദിക് ഇന്ത്യ പ്രതിസന്ധിയിലായപ്പോള്‍ ബാറ്റിങിനിറങ്ങി വെടിക്കെട്ട് പ്രകടനത്തോടെ മത്സരം തിരിച്ചുപിടിക്കുകയും ചെയ്തു. പുറത്താകാതെ 17 പന്തില്‍ 33 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. ഹര്ദിക്കിന് പുറമേ 35 റണ്‍സ് വീതമെടുത്ത ജഡേജയും കോഹ്‍ലിയും ഇന്ത്യക്കായി ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു

TAGS :

Next Story