'കപ്പ് നേടും വരെ പോരാടും'; സച്ചിൻ ബേബി മീഡിയവണിനോട്
അവസാന ക്യാച്ച് കൈകളിൽ എത്തിയത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുള്ള നിമിഷമാണെന്ന് കേരള ക്യാപ്റ്റന്‍

രജ്ഞി ട്രോഫിയിൽ കേരളത്തിന്‍റെ ഫൈനൽ പ്രേവശത്തിൽ മീഡിയവൺ പ്രേക്ഷകരുമായി സന്തോഷം പങ്കുവെച്ച് സച്ചിൻ ബേബി. കപ്പ് നേടും വരെ പോരാടുമെന്ന് കേരള ക്യാപ്റ്റന്‍ പറഞ്ഞു. കേരള ടീമിനൊപ്പമുള്ള ഒന്നര പതിറ്റാണ്ട് യാത്രയിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്. കോച്ചിന്റെ പരിശീലനമുറകളാണ് കേരളത്തിന്റെ ബാറ്റിങ് ശക്തിയാർജിക്കാൻ കാരണം. അവസാന ക്യാച്ച് കൈകളിൽ എത്തിയത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുള്ള നിമിഷമാണെന്നും സച്ചിൻ ബേബി പറഞ്ഞു.
സച്ചിൻ ബേബിയുടെ പട രചിച്ചത് പുതു ചരിത്രമാണ്. 74 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്നത്. മുംബയെ കടന്നെത്തിയ വിദർഭയാണ് എതിരാളികൾ. 26ന് നാഗ്പൂരിലാണ് മത്സരം.
ഒന്നാം ഇന്നിംഗ്സിൽ കേരളമുയർത്തിയ 457 റൺസ് മറികടക്കാൻ മൂന്ന് വിക്കറ്റ് ശേഷിക്ക 28 റൺസ് ആയിരുന്നു അവസാന ദിനം ഗുജറാത്തിനു വേണ്ടിയിരുന്നത്. പക്ഷെ, ഗുജറാത്തിന് കരുത്തായി നിന്ന ജൈമിത് പട്ടേലിനെ പറഞ്ഞയച്ച് ആദിത്യ സർവ്വാതെ വിക്കറ്റ് വേട്ട തുടങ്ങി. പതിനൊന്നാമനായി ഇറങ്ങിയ നാഗസ്വാല സർവ്വാത്ഥയെ അതിർത്തി കടത്താൻ ശ്രമിച്ച ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി നായകൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്.
ആദ്യം ഇന്നിങ്സിലെ പൊന്നും വിലയുള്ള രണ്ട് റൺസ് കേരളത്തെ ഫൈനലിൽ എത്തിച്ചു. ആദിത്യാ സർവാത്തെയും ജലജ് സക്സേനയും നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം വന്നിങ്സിൽ ബാറ്റിംഗ് തുടങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 എന്ന സ്കോറിൽ എത്തി നിൽക്കേ മത്സരം സമനിലയിലായതായി പ്രഖ്യാപിച്ചു. കേരളനിരയിൽ 177 റൺസ് എടുത്തു പുറത്താകാതിരുന്ന മുഹമ്മദ് അസറുദ്ദീൻ ആണ് കളിയിലെ താരം.
Adjust Story Font
16

