Quantcast

ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ

'ഞാനാണെങ്കിൽ അത് അപ്പീൽ ചെയ്യുക പോലും ഇല്ലായിരുന്നു' - മുൻ വിൻഡീസ് ക്യാപ്ടൻ ഡാരൻ സമ്മി

MediaOne Logo

  • Published:

    11 March 2021 12:31 PM IST

ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ
X

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ധനുഷ്‌ക ഗുണതിലകയെ ഔട്ടാക്കിയ രീതിക്കെതിരെ ക്രിക്കറ്റ് ലോകം. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗുണതിലക ഫീൽഡിങ് തടസ്സപ്പെടുത്തി എന്നാരോപിച്ച് വിൻഡീസ് ക്യാപ്ടൻ കീറൺ പൊളാർഡ് ചെയ്ത അപ്പീലിനെ തുടർന്നാണ് ക്രിക്കറ്റിനു തന്നെ മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടോപ് സ്‌കോററായ ഗുണതിലക വിചിത്രരീതിയിൽ പുറത്തായ മത്സരത്തിൽ ശ്രീലങ്ക എട്ടുവിക്കറ്റിന് പരാജയപ്പെട്ടു.

ദിമുത് കരുണരത്‌നെക്കൊപ്പം (52) ഓപണിങ് വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്ത ഗുണതിലക (55) പൊളാർഡ് എറിഞ്ഞ 22-ാം ഓവറിലാണ് ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായത്. തന്റെ തൊട്ടുമുന്നത്തെ ഓവറിൽ മിന്നും ക്യാച്ചിലൂടെ കരുണരത്‌നെയെ മടക്കി ഹീറോ ആയ പൊളാർഡ് ഇത്തവണ വില്ലനാവുകയായിരുന്നു. ഓഫ്സ്റ്റംപിനു വെളിയിൽ എറിഞ്ഞ പന്ത് ഗുണതിലക ബാറ്റ് കൊണ്ട് തടഞ്ഞിട്ടപ്പോൾ നോൺ സ്‌ട്രൈക്കിങ് എൻഡിലായിരുന്ന പാതും നിസ്സങ്ക ക്രീസ് വിട്ടിറങ്ങി സിംഗിളിനായി വിളിച്ചു. ആദ്യം ക്രീസ് വിട്ട് റണ്ണിനായി ഓടാൻ തുനിഞ്ഞ ഗുണതിലക തന്റെ കാലിനടുത്തു വീണുകിടന്ന പന്തെടുക്കാൻ പൊളാർഡ് ഓടിവരുന്നതു കണ്ട് ക്രീസിലേക്കു തന്നെ തിരിച്ചുകയറി. അതിനിടയിൽ താരത്തിന്റെ കാലിൽ പന്ത് തട്ടുകയും ചെയ്തു.

ഗുണതിലകയുടെ തിടുക്കത്തിലുള്ള നീക്കങ്ങൾ കാരണം പന്തെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട പൊളാർഡ് 'ഒബ്‌സ്ട്രക്ടിങ് ദി ഫീൽഡ്' (ഫീൽഡിങ് തടസ്സപ്പെടുത്തൽ) നിയമപ്രകാരം അപ്പീൽ ചെയ്യുകയായിരുന്നു. അംപയർമാരായ ജോയൽ വിൽസണും ഗ്രിഗറി ബ്രാത്ത്‌വെയ്റ്റും പരസ്പരം ചർച്ച ചെയ്ത ശേഷം സോഫ്റ്റ് സിഗ്നൽ ഔട്ട് നൽകി തീരുമാനം തേർഡ് അംപയർക്കു വിട്ടു. ടി.വി റീപ്ലേകൾ പരിശോധിച്ച തേർഡ് അംപയർ നൈജർ ഡുഗുയ്ഡ് ഫീൽഡ് അംപയറുടെ തീരുമാനം ശരിവെക്കുകയും ചെയ്തു.

ഫീൽഡിങ് തടസ്സപ്പെടുത്താൻ മനഃപൂർവം ശ്രമിക്കുന്ന ഘട്ടങ്ങളിലാണ് ഒബ്‌സ്ട്രക്ടിങ് ദി ഫീൽഡ് നിയമപ്രകാരം ബാറ്റ്‌സ്മാനെ പുറത്താക്കാറുള്ളത്. ബാറ്റ്‌സ്മാന്റെ ഉദ്ദേശ്യം പരിഗണിച്ചാണ് ഔട്ടും നോട്ടൗട്ടും നൽകേണ്ടതെന്ന് ക്രിക്കറ്റ് നിയമപുസ്തകങ്ങളിൽ പറയുന്നു. ഗുണതിലക മനഃപൂർവം ഫീൽഡിങ് തടസ്സപ്പെടുത്തിയിട്ടില്ലെന്നും താരത്തിന്റെ കാൽ പന്തിൽ തട്ടിയത് അബദ്ധത്തിലാണെന്നും റീപ്ലേകളിൽ വ്യക്തമായെങ്കിലും തേർഡ് അംപയർ ഔട്ട് വിളിച്ചതാണ് വിവാദമായത്.

ഗുണതിലകയുടെ നീക്കം മനഃപൂർവമല്ലെന്നും താനായിരുന്നെങ്കിൽ അപ്പീൽ ചെയ്യുമായിരുന്നില്ലെന്നും മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ ഡാരൻ സമ്മി ട്വീറ്റ് ചെയ്തു. ബാറ്റ്‌സ്മാന്റെ ഉദ്ദേശ്യം മനഃപൂർവമായിരുന്നില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരവും കോച്ചും കമന്റേറ്ററുമായ ടോം മൂഡിയും പറഞ്ഞു.

ഗുണതിലകെയെ പുറത്താക്കിയ രീതി ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. അപ്പീൽ ചെയ്യാനുള്ള വിൻഡീസിന്റെ തീരുമാനവും അംപയറുടെ വിധിയും തെറ്റായിരുന്നുവെന്ന് നിരവധി പേർ പ്രതികരിച്ചു.

ഗുണതിലകെയുടെ പുറത്താവലോടെ രണ്ടു വിക്കറ്റിന് 112 എന്ന നിലയിലായിരുന്ന ശ്രീലങ്കക്ക് പിന്നീട് താളംകണ്ടെത്താനായില്ല. 49 ഓവറിൽ അവർ 232 ന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഷായ് ഹോപ്പിന്റെ (110) സെഞ്ച്വറി മികവിൽ വിൻഡീസ് എട്ടു വിക്കറ്റിന്റ ജയം സ്വന്തമാക്കി.

മത്സരശേഷം കീറൺ പൊളാർഡ് ഗുണതിലകെയെ കണ്ട് സംസാരിച്ചു.

TAGS :

Next Story