അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയിട്ടുണ്ടെന്ന് സുരേഷ് ഗോപി
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി സുരേഷ് ഗോപി

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെകുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി. കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടന്‍ ദേവനും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
മത്സരിക്കാനാണ് വന്നത്. തൃശ്ശൂർക്കാർ വിജയം സമ്മാനിയ്ക്കട്ടെയെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോടായി സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ ജയസാധ്യതയല്ല, മത്സര സാധ്യതയാണുള്ളത്. അതിന്‍റെ അര്‍ത്ഥം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. വിലയിരുത്തപ്പെടേണ്ടതല്ല. മുദ്ര ചാര്‍ത്തപ്പെടേണ്ടതാണ് വിജയമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സമരം മാത്രമല്ല തങ്ങളുടെ വഴിയെന്നും ശബരിമലയ്ക്കായി പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല പൂര്‍ണമായും വിശ്വാസികളുടെ കയ്യില്‍ വരും. വൃത്തിക്കെട്ട രാഷ്ട്രീയകാരുടെ കയ്യില്‍ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

