'17 കൂട്ടത്തിലെ കൊമ്പൻ': പ്രോക്കും മാക്‌സിനും വെല്ലുവിളിയാകുക ഐഫോൺ എയർ
സ്ലിം ബ്യൂട്ടിയാണെങ്കിലും അതിലൊളിപ്പിച്ച ഫീച്ചറുകളിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല

ന്യൂയോർക്ക്: ഐഫോൺ 17 പരമ്പരയിലെ മൂന്ന് മോഡലുകൾ അവതരിപ്പിച്ചതിന് പിന്നാലെയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. മോഡലുകളുടെ വിലയും ഫീച്ചറുകളുമൊക്കെ അരിച്ചുപെറുക്കുകയാണ് ടെക് ലോകം. ഐഫോൺ 17, എയർ, പ്രോ, പ്രോ മാക്‌സ് എന്നീ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഇതിൽ ഫീച്ചറുകളിലും വിലയിലും പ്രോ, പ്രോമാക്‌സ് എന്നീ മോഡലുകൾ മുമ്പന്തിയിലാണെങ്കിൽ കൂട്ടത്തിലെ കൊമ്പൻ '17 എയർ' ആണെന്നാണ് വിലയിരുത്തൽ. 5.6 മില്ലിമീറ്റർ കനമെ മോഡലിനൊള്ളൂ. സ്ലിം ബ്യൂട്ടിയാണെങ്കിലും അതിലൊളിപ്പിച്ച ഫീച്ചറുകളിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് വെല്ലുവിളിയാകും എയർ എന്നാണ് വിലയിരുത്തൽ. ഏത് വാങ്ങണം എന്ന കാര്യത്തിൽ ഉപഭോക്താക്കളും ഒന്ന് ആശയക്കുഴപ്പത്തിലാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
അവിശ്വസനീയമാംവിധം നേർത്ത ഒരു ഐഫോൺ നിർമ്മിക്കുക എന്നത് വളരെക്കാലമായി നമ്മൾ സ്വപ്നം കണ്ടിരുന്ന കാര്യമായിരുന്നുവെന്ന് ആപ്പിളിന്റെ രൂപകൽപ്പനയുടെ വൈസ് പ്രസിഡന്റ് മോളി ആൻഡേഴ്‌സൺ തന്നെ പറയുന്നുണ്ട്.
അമിതമായ പവറിനു പകരം സ്റ്റൈലും പോർട്ടബിലിറ്റിയും ഇഷ്ടപ്പെടുന്ന തരത്തിലാക്കിയാണ് ആപ്പിൾ എയറിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യില്‍ പിടച്ചാല്‍ പറന്ന് പോകുമോ എന്ന് തോന്നിപ്പിക്കും വിധമാണ് രൂപകല്‍പ്പനയെന്ന് അവതരണ വേളയില്‍ ടിം കുക്ക് തമാശരൂപേണ പറയുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫർമാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയ പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണ് പ്രോ സീരീസ് എങ്കിലും, സ്വന്തം ശൈലിക്ക് യോജിച്ചൊരു ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള 'ഫാഷനബിൾ ചോയിസായിട്ടാണ്' എയറിനെ ടെക് പ്രേമികള്‍ വിലയിരുത്തുന്നത്.
അതേസമയം 17 എയറുമായി ബന്ധപ്പെട്ട് സമ്മിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആവശ്യമില്ലെങ്കിൽ പോലും നേർത്ത രൂപകൽപ്പന തങ്ങളെ പെട്ടെന്ന് ആകർഷിച്ചു എന്നാണ് ചില ഉപയോക്താക്കൾ പങ്കുവെക്കുന്നത്. എന്നാല്‍ ചിലര്‍ ക്യാമറ ക്വാളിറ്റിയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 256 ജിബി സ്റ്റോറേജ് വേരിയന്റുളള ഐഫോണ്‍ 17 എയറിന് 1,19,900 രൂപയാണ്. 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിലും മോഡല്‍ 1,39,900, 1,59,900 രൂപ എന്നിങ്ങനെയാണ് യഥാക്രമം വില.
Adjust Story Font
16

