'ബീപ് പാകിസ്താൻ'; വാട്‌സ്ആപ്പിനു വെല്ലുവിളിയുമായി പാക് ഭരണകൂടം
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്കു കൂടുതൽ സുരക്ഷ ഉറപ്പുനൽകുന്നതാണ് ആപ്പെന്ന് പാക് ഭരണകൂടം അവകാശപ്പെടുന്നു

ഇസ്‌ലാമാബാദ്: വാട്‌സ്ആപ്പിനു ബദലായി ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുമായി പാകിസ്താൻ. ബീപ് പാകിസ്താൻ എന്ന പേരിലാണ് പാക് ഐ.ടി മന്ത്രാലയം സ്വന്തമായൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. പാക് ഐ.ടി മന്ത്രി അമീനുൽ ഹഖ് ആണ് ആപ്പിന്റെ ഫീച്ചറുകൾ പുറത്തുവിട്ടിരിക്കുന്നത്.
നാഷനൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡിന്റെ(എൻ.ഐ.ടി.ബി) സഹായത്തോടെയാണ് ബീപ് പാകിസ്താൻ വികസിപ്പിച്ചത്. ഒരു മാസത്തെ പരീക്ഷണഘട്ടത്തിലുള്ള ആപ്പ് നിലവിൽ എല്ലാവർക്കും ലഭ്യമല്ല. പരീക്ഷണ കാലയളവ് കഴിഞ്ഞാൽ എല്ലാവർക്കും ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
ടെക്‌സ്റ്റ് മെസേജിങ്ങിനു പുറമെ ഡോക്യുമെന്റ് ഷെയറിങ്, ഓഡിയോ-വിഡിയോ-കോൺഫറൻസ് കോൾ ഉൾപ്പെടെ വാട്‌സ്ആപ്പിൽ ലഭ്യമായ മിക്ക ഫീച്ചറുകളും ബീപ് പാകിസ്താനിലുണ്ടെന്നാണു വിവരം. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്കു കൂടുതൽ സുരക്ഷ ഉറപ്പുനൽകുന്നതാണ് ആപ്പെന്ന് പാക് ഭരണകൂടം അവകാശപ്പെടുന്നു. സൈബർ ആക്രമണം അടക്കമുള്ള അപകടങ്ങളും കുറയ്ക്കാനാകുമെന്നും അവകാശവാദമുണ്ട്.
2020ല്‍ വികസിപ്പിക്കാന്‍ തുടങ്ങിയ ആപ്പാണ് ഇപ്പോള്‍ പൂര്‍ണസജ്ജമായി പുറത്തിറങ്ങുന്നത്. നിലവിൽ ഐ.ടി-കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലും എൻ.ഐ.ടി.ബിയിലുമാണ് നിലവിൽ ബീപ് പാകിസ്താൻ ഉപയോഗിക്കുന്നത്. ക്രമേണ മറ്റു മന്ത്രാലയങ്ങളും വകുപ്പുകളും ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തും. ഇതിനുശേഷമാകും പൊതുജനത്തിനു ലഭ്യമാക്കുക.
Summary: Pakistan's IT ministry announces WhatsApp alternative, 'Beep Pakistan'
Adjust Story Font
16

