Quantcast

അര്‍ബുദം നേരത്തെ കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 3:17 AM GMT

അര്‍ബുദം നേരത്തെ കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്
X

അര്‍ബുദം നേരത്തെ കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്

അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ഥികളാണ് BiliScreen എന്ന ആപ്ലിക്കേഷന് പിന്നില്‍. ഈ മാസം അമേരിക്കയില്‍ നടക്കുന്ന ശാസ്ത്രമേളയിലാണ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുക.

പാന്‍ക്രിയാസിന് ഉണ്ടാകുന്ന അര്‍ബുദം നേരത്തെ കണ്ടുപിടിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍. അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ഥികളാണ് BiliScreen എന്ന ആപ്ലിക്കേഷന് പിന്നില്‍. ഈ മാസം അമേരിക്കയില്‍ നടക്കുന്ന ശാസ്ത്രമേളയിലാണ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുക.

നേരത്തെ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാവുന്നതാണ് പാന്‍ക്രിയാസ് ക്യാന്‍സര്‍ അഥവാ ആഗ്നേയഗ്രന്ഥിക്കുണ്ടാകുന്ന അര്‍ബുദം. ആപ്പിള്‍ സിഈഓ ആയിരുന്ന സ്റ്റീവ് ജോബ്സ് മരിച്ചത് ഈ രോഗത്തെ തുടര്‍ന്നാണ്. അമേരിക്കയില്‍ പ്രതിവര്‍ഷം 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യൂറോപ്പില്‍ ഇത് 60,000 ആണ്. ചികിത്സ തേടുന്നവരില്‍ കേവലം 5 ശതമാനം മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ അര്‍ബുദം നേരത്തെ കണ്ടുപിടിക്കാനും മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നത്. BiliScreen എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്താം എന്നതാണ് വിദ്യാര്‍ഥികളുടെ അവകാശവാദം.

കണ്ണിലുണ്ടാകുന്ന മഞ്ഞ നിറം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അളക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ കാമറയാണ് ഇതിനായി ഉപയോഗിക്കുക. ഇത് രക്തത്തിലെ ബിലിറൂബിന്റെ അളവുമായി തട്ടിച്ച് നോക്കി, ആപ്ലിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കും. ആപ്ലിക്കേഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടും, രക്തപരിശോധനാ റിപ്പോര്‍ട്ടും ഒന്നാണെന്നാണ് വിദ്യാര്‍ഥികളുടെ അവകാശവാദം. ഇടവിട്ടുള്ള കാലയളവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നതോടെ, രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാനാകും എന്നതാണ് മെച്ചം. ഒപ്പം രക്ത പരിശോധന ഒഴിവാക്കാം എന്നതും. എന്നാല്‍ ആപ്ലിക്കേഷന്റെ കൃത്യത ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. മഞ്ഞപ്പിത്തം മറ്റ് പല രോഗങ്ങളിലും പ്രകടമാകാം എന്നതിനാല്‍ ഏത് രോഗമാണ് എന്ന് കൃത്യമായി കണ്ടെത്താന്‍ വിദഗ്ധ പരിശോധന തന്നെ വേണ്ടിവരും. അനാവശ്യമായി ഡോക്ടറെ തേടുന്ന പ്രവണത വളര്‍ത്താനും ഇടവരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകും ആപ്ലിക്കേഷന് അനുമതി ലഭിക്കുക.

Next Story