പ്രണയിച്ചു വിവാഹം കഴിച്ചു; സ്ത്രീധനത്തെച്ചൊല്ലി ക്രൂര മര്‍ദ്ദനം, ഇപ്പോള്‍ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് വീട്ടമ്മ
പൂവച്ചല്‍ സ്വദേശി അഞ്ജിതയാണ് ഭര്‍ത്താവ് രതീഷിനും കുടുംബത്തിനുമെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്

ഭര്‍തൃകുടുംബത്തില്‍ നിന്ന് വധഭീഷണിയെന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ ഗാര്‍ഹിക പീഡനത്തിനിരയായ വീട്ടമ്മയുടെ പരാതി. പൂവച്ചല്‍ സ്വദേശി അഞ്ജിതയാണ് ഭര്‍ത്താവ് രതീഷിനും കുടുംബത്തിനുമെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. അഞ്ജിതയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും സ്ത്രീധനത്തെ ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചതിനും രതീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂവച്ചല്‍ കോട്ടാകുഴി അഞ്ജിത ഭവനില്‍ അഞ്ജിതയാണ് തനിക്ക് വധഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. പ്രണയിച്ചു വിവാഹം കഴിച്ച അഞ്ജിതയും ഭർത്താവ്
രതീഷും ഇപ്പോൾ അകന്നു കഴിയുകയാണ്. വിവാഹത്തിന് അഞ്ജിതയുടെ വീട്ടുകാർ 50 സെന്‍റ് സ്ഥലവും 82 പവനും നൽകിയിരുന്നു. സ്വർണത്തിൽ 65 പവനും ഭർത്താവ് പല കാര്യങ്ങൾക്കായി വിറ്റു. ലോറിയും ഹിറ്റാച്ചിയും ഉൾപ്പടെ വാങ്ങാനും പണം വിനിയോഗിച്ചു. വിവാഹം കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടതോടെ പലവിധ കാര്യങ്ങൾ ഉന്നയിച്ചു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഞ്ജിത കോടതിയെ സമീപിച്ചിരുന്നു. ഭര്‍ത്താവോ ഭർതൃ മാതാവോ ഉപദ്രവിക്കുകയോ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുകയോ പാടില്ല എന്ന് കാണിച്ചു കോടതി ഉത്തരവിട്ടു.
എന്നാൽ കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന മുറിയുടെ പൂട്ട് പൊട്ടിച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് അഞ്ജിത പറയുന്നു. കോടതി ഉത്തരവ് വാങ്ങിയതിലുള്ള വിരോധമാണ് കുടുംബത്തിനെന്നാണ് അഞ്ജിത പറയുന്നത്. കാട്ടാക്കട പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസ് എടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെയാണ് വധഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്.
Adjust Story Font
16

