Quantcast

വാഹന മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന ആദ്യ വാഹനം; മാരുതി ഒരു നാടിനെ വിസ്മയിപ്പിച്ച കഥ

''നാല് വരയും രണ്ട് വട്ടവും മാത്രമേ അതിനുണ്ടായിരുന്നുള്ളൂവെങ്കിലും ഞാനേറെ നേരം ഓന്‍റെ കാറ് നോക്കി നിന്നു''

MediaOne Logo

  • Published:

    17 Feb 2021 6:01 AM GMT

വാഹന മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന ആദ്യ വാഹനം; മാരുതി ഒരു നാടിനെ വിസ്മയിപ്പിച്ച കഥ
X

ആര്‍ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടുകൂടി മധ്യവേനലവധിക്ക് ശേഷം ആദ്യമായി സ്കൂളിലേക്കെത്തിയ ആ ദിവസം. സൂര്യാമാര്‍ക്ക് കുടയ്ക്ക് താങ്ങാനാകാതെ കാലവര്‍ഷം യൂണിഫോമാകെ നനച്ചിരുന്നു. ആകെ നനഞ്ഞ് കുതിര്‍ന്നാണ് സ്കൂള്‍ വരാന്തയിലേക്ക് കയറിയത്. ഒരുവിധം ടവ്വല്‍ കൊണ്ട് തല തുടച്ച് ക്ലാസിലേക്ക് കേറി. നാല് ബി ക്ലാസിലെ ആ വലിയ ബോര്‍ഡില്‍ ഒരു കാറിന്‍റെ പടമുണ്ടായിരുന്നു. അതിരാവിലെ സ്കൂളിലെത്തിയ സ്വഫ്‍വാന്‍റെ കലാവിരുതാണ്. നാല് വരയും രണ്ട് വട്ടവും മാത്രമേ അതിനുണ്ടായിരുന്നുള്ളൂവെങ്കിലും ഞാനേറെ നേരം ഓന്‍റെ കാറ് നോക്കി നിന്നു. അന്ന് സ്കൂള്‍ വിട്ട് നേരെ പോയത് വിളക്കുപറമ്പിലെ ഉത്സവത്തിനാണ്. ഞാനും സ്വഫ്‍വാനും സൂരജും റിയാസും.

ഉത്സവത്തിനെത്തുന്ന കളിപ്പാട്ടക്കടകളിലെ വണ്ടികള്‍ കാണണം, എങ്ങനേലും ഉപ്പാനോട് പറഞ്ഞ് ഒന്ന് രണ്ടെണ്ണം തരപ്പെടുത്തണം. അതിനാദ്യം ഒന്ന് നോക്കി വെക്കണം. മണല്‍ത്തരികള്‍ കണക്കെ ആള്‍ക്കൂട്ടമൊഴുകി നടക്കുന്ന ഉത്സവപ്പറമ്പിലെ ഓരോ കളിപ്പാട്ടക്കടയിലും ഞങ്ങള്‍ കയറിയിറങ്ങി. അന്നൊരുപാട് കാറുകള്‍ നോക്കിവെച്ചെങ്കിലും ഒരു വെളുത്ത മാരുതിക്കാറിന് മാത്രമാണ് വീട്ടിലേക്കെത്താന്‍ യോഗമുണ്ടായത്. 50 രൂപ കൊടുത്ത് വാങ്ങിയ ജീവിതത്തിലെ ഏറ്റവും വില കൂടിയ കളിപ്പാട്ടം. നമ്പര്‍ പ്ലേറ്റിന്‍റെ സ്ഥാനത്ത് കറുത്ത സ്റ്റിക്കറില്‍ വെളുത്ത അക്ഷരത്തില്‍ മാരുതി 800 എന്ന് രേഖപ്പെടുത്തിയത് ഇന്നും ഓര്‍മ്മയിലുണ്ട്.

അന്നത്തെ ഇരിപ്പും നടപ്പും കഴിപ്പുമെല്ലാം ആ കാറിനൊപ്പമായിരുന്നു. എങ്കിലും ഓരോ തവണ ടൌണില്‍ പോകുമ്പോഴും എന്‍റെ കണ്ണുകള്‍ അങ്ങാടിക്കടകളിലെ ചില്ലലമാരയിലായിരുന്നു. പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഒരുപാട് കളിപ്പാട്ടക്കാറുകള്‍. അന്ന് റോഡിലേക്കാളേറെ കാറുകള്‍ കളിപ്പാട്ടക്കടകളിലെ ചില്ലലമാരകളിലുണ്ടായിരുന്നു. ഉമ്മര്‍ സാറിന്‍റെ പച്ച കളറുള്ള മാരുതി 800 കാറാണ് ഓര്‍മ്മകളിലെ ആദ്യത്തെ വാഹന സങ്കല്‍പ്പം.

കണക്ക് പഠിപ്പിച്ചിരുന്ന ഉമ്മര്‍ സാറിനോട് ഇഷ്ടം തോന്നാനുണ്ടായ ഏക കാരണം. ഒരു ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള വഴിമധ്യേ സാറിന്‍റെ കാര്‍ ഞങ്ങളെ കടന്നുപോയി. അല്‍പ്പം മുന്നോട്ടു പോയ വാഹനം പെട്ടെന്ന് നിര്‍ത്തി ഗ്ലാസ് താഴ്ത്തി സാറ് വണ്ടിയില്‍ കേറാന്‍ പറഞ്ഞു. ഞങ്ങള്‍ നാലുപേരും ഒരു ഡോറിലൂടെ തന്നെ വാഹനത്തിനുള്ളിലേക്ക് കയറി. അന്ന് രാവിലെ സാറ് തന്ന ചൂരല്‍പ്രയോഗത്തിന്‍റെ ചൂട് അപ്പോഴേക്കും ഉള്ളം കയ്യില്‍ നിന്നും പോയിരുന്നു.

പിന്നീട് പല ദിവസങ്ങളിലും ഞങ്ങളുടെ നാല് പേരുടേയും വീട്ടിലേക്കുള്ള യാത്ര ആ മാരുതി കാറിലായിരുന്നു. ഇതിനെത്ര പൈസയാകുമെന്ന് സാറിനോട് പല വട്ടം ഞങ്ങള്‍ ചോദിച്ചിട്ടുണ്ടെങ്കിലും അതിന് കൊറേ പൈസ വേണമെന്നും അതിന് നന്നായി പഠിച്ച് ഒരു നല്ലൊരു ജോലി വാങ്ങണമെന്നല്ലാതെ ആ കാറിന്‍റെ വില എത്രയാണെന്ന് സാറ് ഒരിക്കലും പറഞ്ഞിരുന്നില്ല. എങ്കിലും എന്നെങ്കിലും അതുപോലൊരു കാറ് വാങ്ങണമെന്ന് അന്നേ മനസില്‍ ഉറപ്പിച്ചിരുന്നു. വാഹന മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന ആദ്യ വാഹനം. മാരുതി 800. എനിക്ക് മാത്രമല്ല എല്ലാ ഇന്ത്യക്കാരുടേയും ആദ്യത്തെ ഡ്രീം കാര്‍ ഒരു പക്ഷെ മാരുതി 800 ആയിരിക്കും.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ തലയിലുദിച്ച ആശയമാണ് ഇന്ത്യയിലെ എക്കാലത്തെയും ജനപ്രിയ വാഹനമായ മാരുതി 800 ന്‍റെ ജനനത്തിന് പിന്നില്‍. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യക്കാരുടേത് മാത്രമായൊരു കാര്‍. അതായിരുന്നു സഞ്ജയ്‍യുടെ സ്വപ്നം.

ബ്രിട്ടണിലെ റോള്‍സ് റോയ്സ് കമ്പനിയില്‍ ഒരു സാധാരണ മെക്കാനിക്കിന്‍റെ യോഗ്യത മാത്രമുണ്ടായിരുന്ന സഞ്ജയ്ക്ക് പക്ഷെ ആ സ്വപ്നം ഏറെ അകലത്തിലായിരുന്നില്ല. 1971 ജൂണില്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ വ്യോമസേനയുടെ 157 ഏക്കര്‍ അടക്കം 300 ഏക്കര്‍ ഭൂമിയിലാണ് മാരുതി പ്രവര്‍ത്തനമാരംഭിച്ചത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കാറിന് എഞ്ചിന്‍ നിര്‍മ്മാണം പക്ഷേ ഒരു ബാലികേറാ മലയായിരുന്നു.

അതുകൊണ്ട് തന്നെ ടു സ്ട്രോക്ക് എഞ്ചിന്‍ വാഹനത്തിന് നല്‍കാം എന്നായിരുന്നു കമ്പനി തീരുമാനം. എന്നാല്‍ പിന്നീട് അത് മാറ്റി. അഹമ്മദാബാദിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്‍മെന്‍ററിലേക്ക് വാഹനമയക്കുമ്പോള്‍ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഫോര്‍ സ്ട്രോക്ക് എഞ്ചിനായിരുന്നു. പ്രതിസന്ധികളോടെയാണ് മാരുതി ആരംഭിച്ചത് തന്നെ. തുടക്കത്തില്‍ നിലച്ചുപോയെന്ന് കരുതിയ കമ്പനി 1981 മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പുതിയ പേരില്‍ പുനര്‍ ജനിച്ചു. എങ്കിലും കമ്പനിയുടെ പ്രതിസന്ധികള്‍ അവിടെയും അവസാനിച്ചിരുന്നില്ല.

ഏത് കമ്പനിയുമായി കൂട്ടുപിടിക്കണം, എങ്ങനെയുള്ള വാഹനങ്ങള്‍ നിര്‍മിക്കണം തുടങ്ങി പിന്നെയും കടമ്പകള്‍ ബാക്കിയായിരുന്നു. നിസാന്‍ , മിത്‍സുബിഷി, റെനോ, പ്യൂഷോ, ഫോക്സ്‍വാഗന്‍ , ഫിയറ്റ്, ഹോണ്ട തുടങ്ങി തുടങ്ങി നിരവധി കമ്പനികളുമായി ചര്‍ച്ചകളേറെ നടത്തിയെങ്കിലും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസൂക്കി മാത്രമാണ് ഏറ്റവുമൊടുവില്‍ കൂട്ടുകെട്ടിന് തയ്യാറായത്. 26 ശതമാനം ഓഹരിയോടെ തങ്ങളുടെ സാങ്കേതികവിദ്യ നല്‍കാമെന്ന് സുസൂക്കി സമ്മതിച്ചു. ചെറിയ കാറുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നായിരുന്നു അന്ന് തീരുമാനിച്ചത്.

അങ്ങനെ 1982 ഒക്ടോബറില്‍ സുസുക്കിയുമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു. മാരുതിയുടെ എസ്.എസ് 80 മോഡലുകളായിരുന്നു അന്ന് നിര്‍മ്മിച്ചത്. ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നവയായിരുന്നു ഇവയില്‍ ഏറിയ പങ്കും. 1986 ഏപ്രില്‍ മാസത്തിലായിരുന്നു പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ബോഡി പാനലുകളുമായി എം.ബി 308 എന്ന പുതിയ മാരുതി 800 പുറത്തിറങ്ങിയത്. 52,000 രൂപയായിരുന്നു അന്ന് എസ്.എസ് 80 യുടെ ഡല്‍ഹിയിലെ എക്സ് ഷോറും വില. പിന്നെയും കാലങ്ങളൊരുപാട് കടന്നുപോയെങ്കിലും മാരുതി എന്ന ബ്രാന്‍റിന് ജനപ്രീതിയേറി വന്നു.

എസ്.എസ് 80 ക്ക് ശേഷം, മാരുതി 800 ഉം അള്‍ടോയും, വാഗന്‍ ആറുമൊക്കൊയി ആ നിര നീണ്ടു വന്നു. ഓരോ സെഗ്മെന്‍റിലേയും വാഹനങ്ങള്‍ ആദ്യം അവതരിപ്പിച്ച കമ്പനിയാണ് മാരുതി. 1983 ല്‍ പുറത്തിറങ്ങിയ മാരുതി 800 എസ്.എസ് 80യാണ് ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്ക് കാര്‍. ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ പുറത്തിറക്കിയതും മാരുതിയായിരുന്നു. 1990 ല്‍ അവതരിപ്പിച്ച മാരുതി 1000 ന് മികച്ച പിന്തുണയാണ് ലഭിച്ചത്. പിന്നീട് 1999 ല്‍ വാഗണ്‍ ആറിലൂടെ ഇന്ത്യയിലെ ആദ്യത്തെ ടോള്‍ബോയ് ഡിസൈന്‍ കാറിനെ കണ്ട് ഇന്ത്യക്കാര്‍ അമ്പരന്നു. അങ്ങനെ ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന കമ്പനിയാണ് മാരുതി.

ലോകമൊട്ടാകെയുള്ള കമ്പനികള്‍ കോവിഡ് ഭീതിയില്‍ വറുതിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ മാരുതിയെ അത് കാര്യമായി ബാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുക്കള്‍ പറയുന്നത്. 11,49,219 കാറുകളാണ് കഴിഞ്ഞ വര്‍ഷം മാരുതി വിറ്റഴിച്ചത്. 4,23,642 കാറുകളാണ് രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായി വിറ്റത്. 1,70,151 കാറുകൾ വിറ്റഴിച്ച ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകൾ വിറ്റ കിയ നാലാമതും 1,36,953 കാറുകൾ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്. എങ്കിലും മറ്റേത് മേഖലയേയും പോലെ തന്നെ 2020 പരീക്ഷണത്തിന്‍റെ പരീക്ഷ കാലമായിരുന്നു. 2019 ഏപ്രിലില്‍ രണ്ടര ലക്ഷം കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയതെങ്കില്‍ 2020 ഏപ്രിലില്‍ ഒരു കമ്പനിയും ഒരു കാറു പോലും വിറ്റില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എങ്കിലും ജൂലൈ ആയപ്പോഴേക്കും മാരുതി വിപണിയിലേക്ക് തിരിച്ചു വന്നിരുന്നു.

ലോകമൊട്ടാകെയുള്ള കമ്പനികള്‍ കോവിഡ് ഭീതിയില്‍ വറുതിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ മാരുതിയെ അത് കാര്യമായി ബാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുക്കള്‍ പറയുന്നത്. 11,49,219 കാറുകളാണ് കഴിഞ്ഞ വര്‍ഷം മാരുതി വിറ്റഴിച്ചത്. 4,23,642 കാറുകളാണ് രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായി വിറ്റത്. 1,70,151 കാറുകൾ വിറ്റഴിച്ച ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകൾ വിറ്റ കിയ നാലാമതും 1,36,953 കാറുകൾ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്.

എന്നാല്‍ അപ്പോഴേക്കും എം.ജിയും കിയയും റിനോള്‍ട്ടും വിപണിയില്‍ ഇടംപിടിച്ചിരുന്നു. ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ ഈ ബ്രാന്‍റുകളും വിപണിയില്‍ തങ്ങളുടെ വിഹിതം പിടിച്ചിരുന്നു. എങ്കിലും ഒരു മാസം വില്പന പൂജ്യമായിട്ടും പ്രധാന നാലുമാസങ്ങൾ വില്പന പകുതിയിലും താഴെയായിട്ടും 2019നെ അപേക്ഷിച്ച് 2020 ൽ 3,36,724 വാഹനങ്ങളുടെ കുറവ് മാത്രമേ മാരുതിക്ക് ആകെ വില്പനയിൽ ഉണ്ടായുള്ളൂ. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന വാഹനങ്ങളില്‍ പകുതിയും മാരുതിയുടെ വാഹനങ്ങളാണ് എന്നത് തന്നെയാണ് മാരുതിയെന്ന ജനപ്രിയ ബ്രാന്‍റിനെ ഇന്ത്യയില്‍ അടയാളപ്പെടുത്തുന്നത്.

ആറും ഏഴും എയര്‍ബാഗുകളും 12 ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്‍റ് സിസ്റ്റവും, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയുമെല്ലാം കാറുകളില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ പോരാണ് മാരുതി. കേവലം ഒരു കാര്‍ എന്നതിനപ്പുറം ഒരോ കുടുംബത്തിലെയും ഒരു അംഗം തന്നെയായിരുന്നു മാരുതി. കാരണം ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന പേരാണ് മാരുതി.

TAGS :

Next Story