യു.എ.ഇ സന്ദർശിക്കാനുള്ള മാർപ്പാപ്പയുടെ തീരുമാനത്തിന് അഭിനന്ദന പ്രവാഹം
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെയായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം
ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനത്തിന് അഭിനന്ദന പ്രവാഹം. സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കാനുള്ള വലിയ അവസരമായി സന്ദർശനം മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെയായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സഭാ വിശ്വാസികളുടെയും ക്ഷണം സ്വീകരിക്കുന്നതായി വത്തിക്കാൻ അധികൃതരാണ് വെളിപ്പെടുത്തിയത്.
സന്ദർശന വാർത്തയെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പരം കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്ന സന്ദർശനം ലോകത്ത് സമാധാനം നിലനിർത്താൻ ചർച്ചകൾക്കും ഒരുമിച്ചുള്ള പ്രവർത്തിനും സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ് ഒരു പോപ്പ് യു.എ.ഇ സന്ദർശിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ആയിരക്കണക്കിന് കത്തോലിക്ക വിഭാഗക്കാരാണ് യു.എ.ഇയിൽ അധിവസിക്കുന്നത്. ക്രൈസ്തവ ചർച്ചുകൾ നിരവധിയുള്ള യു.എ.ഇയിൽ മാർപാപ്പയുടെ സന്ദർശനം ലോക മാധ്യമങ്ങളും താൽപര്യപൂർവമാണ് ഉറ്റുനോക്കുന്നത്.
Adjust Story Font
16