കേരള സര്‍ക്കാറിന്റെ ‘ലോക കേരളസഭ’ പശ്ചിമേഷ്യാ ഉച്ചകോടി ഫെബ്രുവരിയില്‍
ഗൾഫ് മേഖലയിലെ പ്രവാസികളുടെ ജീവിതവും തൊഴിലവസ്ഥയും സംബന്ധിച്ച വിവിധ വിഷയങ്ങളാവും ചർച്ച ചെയ്യുക

കേരള സർക്കാർ രൂപം നൽകിയ ലോക കേരളസഭയുടെ പശ്ചിമേഷ്യാ ഉച്ചകോടി ഫെബ്രുവരിയിൽ ദുബൈയിൽ നടക്കും. 15,16 തീയതികളിൽ നടക്കുന്ന ഉച്ചകോടി പ്രവാസി പ്രശ്നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾക്ക് രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, വിവിധ സംസ്ഥാന പ്രതിനിധികൾ, സാംസ്കാരിക-പ്രവാസി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഉച്ചകോടിയിൽ സംബന്ധിക്കും.

ഗൾഫ് മേഖലയിലെ പ്രവാസികളുടെ ജീവിതവും തൊഴിലവസ്ഥയും സംബന്ധിച്ച വിവിധ വിഷയങ്ങളാവും ചർച്ച ചെയ്യുക. ഉച്ചകോടിയുടെ സംഘാടക സമിതിക്ക് ദുബൈയിൽ നടന്ന ആലോചനാ യോഗം രൂപം നൽകി. നോർക്ക റൂട്സ് ഡയറക്ടർ ബോർഡംഗം ഒ.വി. മുസ്തഫയാണ് കോർഡിനേറ്റർ. ലുലു ഗ്രുപ്പ് ചെയർമാൻ യൂസുഫലി എം.എ, ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ.രവിപിള്ള, ആസ്റ്റർ ഡി.എം ഹെൽത്കെയർ എം.ഡി ഡോ. ആസാദ് മൂപ്പൻ, വി.പി.എസ് ഹെൽത്കെയർ ചെയർമാൻ ഡോ. ശംസീർ വയലിൽ, എസ്.എഫ്.സി ഗ്രൂപ്പ് എം.ഡി. കെ. മുരളീധരൻ എന്നിവർ ഉച്ചകോടിയുടെ ചെലവ് ഏറ്റെടുക്കും.
യോഗത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളേങ്കാവൻ, പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, വൈസ് ചെയർമാൻ കെ. വരദരാജൻ, സി.ഇ.ഒ ഹരികൃഷൻ നമ്പൂതിരി തുടങ്ങിയവരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കുചേർന്നു.
Adjust Story Font
16

