ക്ഷേത്രസമുച്ചയം തറക്കല്ലിടാൻ നരേന്ദ്ര മോദി അബുദാബിയിലേക്കില്ല
അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രസമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ

അബുദാബിയിൽ സൗജന്യമായ സ്ഥലത്ത് രൂപം കൊള്ളുന്ന ക്ഷേത്രം സഹിഷ്ണുതാ വർഷത്തിൽ ബഹുസ്വരതയുടെ മികച്ച പ്രതീകമായി മാറുമെന്നാണ് ക്ഷേത്ര നിർമാണ സമിതി വ്യക്തമാക്കുന്നത്. അബുദാബി-ദുബൈ ഹൈവേയിൽ അബു മുറെയ്ഖയിലാണ് കൂറ്റൻ ക്ഷേത്രം ഉയരുക. സർക്കാർ അനുവദിച്ച 26.5 ഏക്കറിൽ 55,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുക.
പോയ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി യുഎഇ സന്ദർശിച്ച സമയത്താണ് ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തറക്കല്ലിടൽ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്ത്യൻ എംബസിയും ക്ഷേത്ര നിർമാണ സമിതിയും ഇതു തള്ളുകയാണ്.
യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ,സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ബാപ്സ് സ്വാമിനാരായൺ സൻസ്ത മേധാവി മഹന്ത് സ്വാമി മഹാരാജ് ആണ് ശിലാസ്ഥാപനം നിർവഹിക്കുക.
Adjust Story Font
16

