ഗൾഫിലുള്ളവർ ചുമച്ചാൽ ഇവിടെ നെഞ്ചിടിപ്പാണ്- പ്രവാസി കുടുംബത്തിന്റെ ‘ലോക്ക്ഡൗൺ’ ചിത്രം
പ്രവാസിയുടെ നാട്ടിലുള്ള കുടുംബത്തിന്റെ നൊമ്പരങ്ങളും ആധിയും പകർത്തുകയാണ് ‘ലോക്ക്ഡൗൺ’ എന്ന കൊച്ചു സിനിമ
ലോക്ക്ഡൗൺ കാലത്ത് പ്രവാസിയുടെ നാട്ടിലുള്ള കുടുംബത്തിന്റെ നൊമ്പരങ്ങളും ആധിയും പകർത്തുകയാണ് ‘ലോക്ക്ഡൗൺ' എന്ന കൊച്ചു സിനിമ. സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ തന്റെ കുടുംബാംഗങ്ങളെ കാമറക്ക് മുന്നിലും പിന്നിലും അണിനിരത്തിയാണ് സിനിമ നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. സംവിധായകന്റെ സഹോദരി റംല ഹനീഫയാണ് സിനിമയിലെ പ്രധാനകഥാപാത്രം. അയൽവാസിയായ അപ്പു അവരുടെ മകനായി വേഷമിടുന്നു. സംവിധായകന്റെ മകൻ ആഷിഖ് റഷീദാണ് കാമറയും എഡിറ്റിങും. നബീൽ ഇരിങ്ങാലക്കുടയുടേതാണ് രചന. സംഗീതം സുദീപ് പലനാട്.
‘സമീർ' എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റഷീദ് പാറക്കൽ. അൽഐനിലെ സ്വൈഹാനിൽ തക്കാളി കൃഷിക്കാരനായി ജോലി ചെയ്തിരുന്ന തന്റെ ജീവിതകഥ ഇദ്ദേഹം 'ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നം' എന്ന പേരിൽ പുസ്തകമാക്കിയിരുന്നു. ഇതാണ് പിന്നീട് സിനിമയായത്. റഷീദ് രചിച്ച ‘മഴ ചാറും ഇടവഴിയിൽ..’ എന്ന ഗാനം സിനിമയിൽ എത്തും മുമ്പേ ആസ്വാദക ശ്രദ്ധനേടി. ‘മീഡിയവൺ’ സംപ്രേഷണം ചെയ്തിരുന്ന ‘കുന്നംകുളത്തങ്ങാടി’ എന്ന പരമ്പരയുടെ രചന നിർവഹിച്ചതും റഷീദാണ്. സഹോദരി റംലയും പരമ്പരയിലെ ചില എപ്പിസോഡുകളിൽ വേഷമിട്ടു.
Adjust Story Font
16