അനുനയത്തിന് വഴങ്ങാതെ ജോസഫ്; 10 സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന് കോൺഗ്രസ്
ആർ.എസ്.പിയുടെ കൈപ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആവശ്യത്തിനും കോൺഗ്രസ് മറുപടി നൽകിയിട്ടില്ല

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാക്കാത്തതിനാൽ യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച വഴിമുട്ടി. സീറ്റിന്‍റെ എണ്ണത്തിലും വെച്ചു മാറ്റത്തിലും ജോസഫ് വിഭാഗവും കോൺഗ്രസും പരസ്പര വിട്ടുവീഴ്ചയില്ലാത്തതാണ് പ്രശ്നം. ആർ.എസ്.പിയുടെ കൈപ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആവശ്യത്തിനും കോൺഗ്രസ് മറുപടി നൽകിയിട്ടില്ല.
കേരള കോൺഗ്രസിന്‍റെ പിളർപ്പോടെ കോട്ടയം ജില്ലയിൽ കൂടുതൽ മണ്ഡലങ്ങളിൽ കണ്ണുവച്ച കോൺഗ്രസിന് മുന്നിൽ വഴങ്ങണ്ടയെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്. പാല കഴിഞ്ഞാൽ അവശേഷിക്കുന്ന ജില്ലയിലെ 8 സീറ്റിൽ 4 വീതം പങ്കിടാമെന്ന ഫോർമുലയും കോൺഗ്രസ് തള്ളിയതോടെ തർക്കം കെട്ടടങ്ങിയില്ല. 11 സീറ്റ് എന്ന് വരെ ജോസഫ് വിഭാഗം നിലപാടെടുത്തെങ്കിലും കോൺഗ്രസ് 10 സീറ്റിനപ്പുറത്തേക്കില്ല എന്ന നിലപാടെടുത്തു. പേരാമ്പ്ര ഏറ്റെടുത്താൽ തിരുവമ്പാടി എന്ന ആവശ്യത്തിലും ജോസഫ് വിഭാഗമെത്തി.
ആറ്റിങ്ങൽ എടുത്താലും കൈപ്പമംഗലം വേണ്ടെന്നാണ് ആർ.എസ്.പി നിലപാട്. പകരം വേണ്ടത് അമ്പലപ്പുഴ. ആലോചിച്ച് പറയാമെന്ന മറുപടിയിൽ ആ ചർച്ചയും തുടരും. മുസ്‍ലിം ലീഗിന്റെ തിരുവമ്പാടി സിപി ജോണിനായി കോൺഗ്രസ് ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് സൂചന. എന്നാൽ ലീഗ് വഴങ്ങുന്ന മട്ടില്ല. ഇന്ന് അനൗദ്യോഗിക ചർച്ചകൾ തുടരുകയും നാളെ ഔദ്യോഗിക ചർച്ചകളിലൂടെ പരിഹാരം കാണാനുമാണ് കോൺഗ്രസ് ശ്രമം.
Adjust Story Font
16

