സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റിൽ ചൂടുള്ള ഭക്ഷണം; വന്ദേ ഭാരതിൽ പ്രതിഷേധവുമായി യുവതി, വീഡിയോ വൈറൽ
ആരോഗ്യപരമായ അപകടങ്ങളെ കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് വീഡിയോ കാരണമായി

- Published:
20 Feb 2026 9:48 AM IST

ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. കുറഞ്ഞ നിരക്ക്, യാത്രാ സൗകര്യം, സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ എന്നീ കാരണങ്ങള്‍ക്കൊണ്ടാണ് പലപ്പോഴും ഇതിന് കാരണം. മറ്റ് മാര്‍ഗങ്ങളുണ്ടെങ്കിലും ട്രെയിന്‍ യാത്ര നല്‍കുന്ന അനുഭവം മറ്റൊന്നിനും നല്‍കാനാവില്ല. സുരക്ഷിതവും ആശ്വാസം നൽകുന്നതുമായ യാത്രകൾക്കായാണ് ട്രെയിനുകളിലെ പ്രീമിയം യാത്രകൾ വലിയ വില കൊടുത്തും ആളുകൾ തിരഞ്ഞെടുക്കുന്നത്.
എന്നാൽ ഇത്തരം ലക്ഷ്വറി ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ഭക്ഷണത്തെകുറിച്ചുള്ള പരാതികൾ പലപ്പോഴും ആശങ്കയുണ്ടാക്കുന്നതാണ്. യാത്രക്കാര്‍ക്ക് സ്വാദിഷ്ഠവും സുരക്ഷിതവുമായ ഭക്ഷണം നല്‍കുന്നത് റെയിൽവേയുടെ ഉത്തരവാദിത്തം ആണെന്നിരിക്കെ പലപ്പോഴും അങ്ങനെയല്ല നടക്കുന്നത്. ട്രെയന്‍ ബുക്ക് ചെയ്യുന്ന ആപ്പുകളും മറ്റും പരിശോധിച്ചാല്‍ പല വ്യത്യസ്ത ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന് യാത്രക്കാര്‍ നല്‍കിയിരിക്കുന്ന റിവ്യൂ മനസ്സിലാക്കാന്‍ സാധിക്കും.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി പുറത്തുവന്ന ചില വാര്‍ത്തകള്‍ ട്രെയിൻ യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കും അമര്‍ഷത്തിനുമാണ് വഴിവെച്ചത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം നൽകുന്നതിലുള്ള വീഴ്ചകളാണ് അതിൽ പലതും. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രീമിയം സർവീസുകളിൽ ഭക്ഷണം വിളമ്പുന്ന രീതിയെക്കുറിച്ച് ഒരു യാത്രക്കാരി ഉന്നയിച്ച ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളെ ചൂടുപിടിപ്പിച്ചത്. ഇന്ത്യൻ ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷയെപറ്റിയുള്ള ആശങ്കയും ചർച്ചയായി. പ്രയാഗ്‌രാജിൽ (അലഹബാദ്) നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രയ്ക്കിടെ, മൈക്രോവേവ് ഉപയോഗത്തിനായി ലേബൽ ചെയ്തിട്ടില്ലാത്ത സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകളിൽ ചൂടോടെ റൊട്ടികളും കച്ചോരികളും നൽകിയതായാണ് യാത്രക്കാരിയുടെ പരാതി.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയും പോസ്റ്റും പെട്ടെന്ന് വൈറലായി. പാക്കേജിംഗ്, ചൂടാക്കൽ രീതികൾ, ആരോഗ്യപരമായ അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് ഇത് കാരണമായി.
സീൽ ചെയ്ത പാക്കറ്റുകൾക്കുള്ളിലെ റൊട്ടി മൈക്രോവേവിൽ ചൂടാക്കിയിട്ടുണ്ടോയെന്ന് യുവതി സ്റ്റാഫ് അംഗത്തോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഭക്ഷണം മൈക്രോവേവിൽ ചൂടാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ സമ്മതിച്ചു. എന്നാൽ പാക്കേജിംഗിൽ ഭക്ഷണം മൈക്രോവേവിൽ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്നില്ലെന്നാണ് ആരോപണം
" സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കേജിംഗിനുള്ളിൽ നേരിട്ട് ചൂടാക്കിയ റൊട്ടി/കച്ചോരികൾ എനിക്ക് വിളമ്പി. എനിക്ക് വിശന്നത് കൊണ്ട്, ചൂടുള്ള കച്ചോരി തൽക്ഷണം കഴിച്ചു, അപ്പോഴാണ് മനസ്സിലായത് - അത് എങ്ങനെ ചൂടാകും? സീൽ ചെയ്ത പാക്കറ്റിലായിരുന്നില്ലേ? അവർക്ക് എങ്ങനെ പാക്കറ്റ് നേരിട്ട് ചൂടാക്കാൻ കഴിയും?" യുവതി പോസ്റ്റിൽ എഴുതി.
രണ്ട് യാത്രകളിൽ ഈ സംഭവം നടന്നിട്ടുണ്ടെന്നും, "ഹൽക്ക ഫുൽക്ക" റൊട്ടി പാക്കറ്റിൽ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും, മൈക്രോവേവ് അല്ലെങ്കിൽ ഇൻ-പായ്ക്ക് ചൂടാക്കൽ സംബന്ധിച്ച നിർദേശങ്ങളൊന്നുമില്ലെന്നും പാക്കറ്റിൽ പറഞ്ഞിരിക്കുന്നതിനാലാണ് ചോദിക്കേണ്ട ആവശ്യം വന്നതെന്നും അവർ വിശദീകരിച്ചു. ഉയർന്ന താപനിലയിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ലാത്ത പ്ലാസ്റ്റിക് ചൂടാക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളും അവർ എടുത്തുകാണിച്ചു.
അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ഇത് പരിഹരിക്കാൻ പിഎൻ നമ്പറും മൊബൈൽ നമ്പറും നൽകൂയെന്നും ഐആർസിടിസി സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടി നൽകി.
പ്രീമിയം ട്രെയിനുകളിലെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. PP5 എന്ന് ലേബൽ ചെയ്തിട്ടുള്ള പോളിപ്രൊഫൈലിൻ പ്ലാസ്റ്റിക്കുകൾക്ക് മൈക്രോവേവ് പരിശോധനയ്ക്ക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സാധാരണയായി പ്രതിരോധിക്കാൻ കഴിയുമെന്നും ആവർത്തിച്ചുള്ളതോ ഉയർന്ന താപനിലയിലുള്ളതോ ആയ ചൂടാക്കൽ രാസമാറ്റത്തിന് സാധ്യതയുള്ളതിനാൽ, വ്യക്തമായ മൈക്രോവേവ് മാർഗനിർദേശം ഇല്ലാതെ പാക്കേജിംഗ് സുരക്ഷിതമാണെന്ന് കരുതരുതെന്ന് ഒരാൾ കമൻ്റിൽ പറഞ്ഞു. സീൽ ചെയ്ത പാക്കറ്റുകളിലാണ് ഭക്ഷണം ചൂടാക്കുന്നതെങ്കിൽ, സുരക്ഷയെയും പാക്കേജിംഗ് മാനദണ്ഡങ്ങളെയും കുറിച്ച് വിൽപ്പനക്കാരും ഐആർസിടിസിയും യാത്രക്കാർക്ക് വ്യക്തമായ മാർഗനിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Public Health Issue Alert 🚨
— Avani Bansal (@bansalavani) February 18, 2026
Travelling on Vande Bharat today (Allahabad → Delhi) and yesterday was travelling on Rajdhani (Delhi → Allahabad), I was served rotis/kachoris heated directly inside sealed plastic packaging. While at Rajdhani, I was hungry and so ate the hot… pic.twitter.com/gIxM4U1d5N
Adjust Story Font
16
