എട്ടാം ക്ലാസിൽ പഠനം നിർത്തി; ഇന്ന് ഭാര്യയുടെ കയ്യിൽ മാത്രം 40 കിലോ സ്വർണം, താമസം ബുർജ് ഖലീഫയിൽ, ഒരു വയസുകാരിയായ മകൾക്ക് റോൾസ് റോയ്‌സ് കാർ; സതീഷിന്റെ ജീവിതം മാറിയത് ഇങ്ങനെ
ദുബായിൽ എത്തുമ്പോൾ സതീഷിന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല

- Published:
25 May 2026 12:57 PM IST

മേയ് 20ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ഏഴ് എപ്പിസോഡുകൾ മാത്രമുള്ള ഒരു റിയാലിറ്റി സീരീസ് 'ദേശി ബ്ലിംഗ്' (Desi Bling) കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറൽ ഷോകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ദുബായിലെ ധനികരായ ഇന്ത്യൻ പ്രവാസികൾ അതിഥികളായെത്തുന്നു എന്നതാണ് ഈ നെറ്റ്ഫ്‌ളിക്‌സ് ഷോയുടെ പ്രത്യേകത. ഇന്ത്യൻ പതിപ്പായ റിയാലിറ്റി സീരീസിന്റെ ചിത്രീകരണം നടക്കുന്നത് ദുബായിൽ തന്നെയാണ്.
ദുബായിലെ പ്രമുഖ വ്യവസായി ദമ്പതികളായ സതീഷ് സൻപാലും ഭാര്യ തബിന്ദ സൻപാലും ഷോയിൽ പങ്കെടുത്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇവർക്ക് പുറമെ റിസ്‌വാൻ - അദെൽ സാജൻ, ദ്യുതി പരുക്ക്, പമേല സെറീന, അലിഷെ മിർസ, ലൈലി മിർസ, ജാൻവി ഗൗർ, സന സാജൻ, ഇറീന കിനാഖ് എന്നീ ദമ്പതികളും ഇതിൽ ഉൾപ്പെടുന്നു.
അനക്സ് ഹോൾഡിംഗിന്റെ സ്ഥാപകനും ചെയർമാനുമാണ് സതീഷ് സൻപാൽ. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പരാജയങ്ങളോടെയാണ് താൻ ദുബായിലേക്ക് വണ്ടി കയറിയതെന്ന് വ്യക്തമാക്കുന്നു. എട്ടാം ക്ലാസിന് ശേഷം സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ജബൽപൂരിൽ 80,000 രൂപ കൊണ്ട് ആരംഭിച്ച ബിസിനസ് പരാജയപ്പെട്ടു. ഒരു ചെറിയ പലചരക്ക് കടയായിരുന്നു അത്. കട നഷ്ടത്തിലാവുകയും ഒടുവിൽ പൂട്ടേണ്ടി വരികയും ചെയ്തു. 20 വയസുള്ളപ്പോൾ അമ്മയിൽ നിന്ന് കടം വാങ്ങിയ 50,000 രൂപയുമായി ദുബായിലേക്ക് താമസം മാറാൻ തീരുമാനിച്ചു.
ദുബായിൽ എത്തുമ്പോൾ സതീഷിന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. ഉപഭോക്താക്കളെ സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർമാരുമായി ബന്ധിപ്പിക്കാൻ സഹായിച്ചുകൊണ്ടാണ് അദ്ദേഹം പണം സമ്പാദിക്കാൻ തുടങ്ങിയത്. അത് അദ്ദേഹത്തിന് അനുഭവപരിചയവും ആത്മവിശ്വാസവും നൽകി. സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ബിസിനസ്സ് സംരംഭം. പിന്നീട് ഈ സമർത്ഥനായ വ്യവസായി മാധ്യമ, ഹോസ്പിറ്റാലിറ്റി (ആതിഥേയ) മേഖലകളിലേക്കും പ്രവേശിച്ചു. തന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനത്തിലൂടെ സതീഷ് പ്രമുഖ ഹോട്ടൽ ശൃംഖലകളുമായി സഖ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
21-ാം വയസിലാണ് സതീഷ് വിവാഹിതനായത്. പിന്നീട് വിവാഹമോചിതനായി. ആദ്യ ഭാര്യയിൽ രണ്ട് ആൺമക്കളുണ്ട്. പിന്നീടാണ് തബിന്ദയെ വിവാഹം ചെയ്തത്. സതീഷും തബിന്ദയും വിവാഹിതരായിട്ട് ഒമ്പത് വർഷമായി, അവർക്ക് ഇസബെല്ല എന്നൊരു മകളുണ്ട്.
2018ലാണ് സതീശ് ANAX ഹോൾഡിംഗ്സ് സ്ഥാപിക്കുന്നത്. ഇപ്പോൾ അതിന് മൂന്ന് ഡിവിഷനുകളുണ്ട്. ANAX ഡെവലപ്മെന്റ്സ്, ANAX ഹോസ്പിറ്റാലിറ്റി, ANAX ക്യാപിറ്റൽ. തബിന്ദ ANAX ക്യാപിറ്റലിന്റെ സ്ഥാപകയും ഡയറക്ടറുമാണ്. ദി ടാബ് പ്രകാരം , സതീഷിനും തബിന്ദയ്ക്കും 1.5 ബില്യൺ യുഎസ് ഡോളറിലധികം (ഏകദേശം 14,000 കോടി രൂപ) ആസ്തിയുണ്ട്.
ഇന്ന് സ്വർണ വ്യവസായത്തിലെ വൻ വിജയത്തിന് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലത്തെ നിലകളിലാണ് ഇദ്ദേഹത്തിന്റെ താമസം.തൻ്റെ മുൻഗണനയിൽ ഒന്നാമത് പണം, രണ്ടാമത് മകൾ ഇസബെല്ല, മൂന്നാമത് ഭാര്യ തബിന്ദയെന്നാണ് ഇയാൾ ഷോയിൽ പറയുന്നത്. ഇതിനെ പലരും വിമർശിച്ചു. ഷോയുടെ ഭാഗമായി ടെലിവിഷൻ താരങ്ങളായ തേജസ്വി പ്രകാശ്, കരൺ കുന്ദ്ര എന്നിവർ സൻപാലിന്റെ വസതി സന്ദർശിച്ചിരുന്നു. ഇന്ത്യ.കോമിന്റെ റിപ്പോർട്ട് പ്രകാരം, ദുബായ് ഹിൽസിൽ കോടിക്കണക്കിന് രൂപയുടെ ഒരു ബംഗ്ലാവും അദ്ദേഹത്തിനുണ്ട്.
സതീഷിന് സ്വർണം വാങ്ങാൻ വലിയ താത്പര്യമാണെന്നും എല്ലാ വർഷവും തനിക്ക് മൂന്ന് കിലോ സ്വർണം സമ്മാനിക്കാറുണ്ടെന്നും തബിന്ദ പറഞ്ഞു. ഇപ്പോൾ തന്റെ കൈയിൽ 40 കിലോ സ്വർണമുണ്ടെന്നും അവർ വെളിപ്പെടുത്തി. 'മകളുടെ ഒന്നാം പിറന്നാളിന് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് കാർ സമ്മാനിച്ചിരുന്നു. പിറന്നാൾ പാർട്ടിയിൽ സ്വർണ വസ്ത്രവും 24 കാരറ്റ് സ്വർണ ജാക്കറ്റുമാണ് കുഞ്ഞിനെ ധരിപ്പിച്ചിരുന്നത്. അവളാണ് ദുബായിലെ ഏറ്റവും ധനികയായ കുഞ്ഞ്. മാത്രമല്ല, സതീഷ് എപ്പോഴും സ്വർണം വാങ്ങാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാ വർഷവും എനിക്ക് മൂന്ന് കിലോ സ്വർണം വാങ്ങിത്തരാറുണ്ട്. എന്റെ കൈയിൽ ഇപ്പോൾ 40 കിലോ സ്വർണമുണ്ട്.'തബിന്ദ പറയുന്നു.
'എല്ലാ വസ്ത്രവും സതീഷിനുവേണ്ടി കസ്റ്റം-മെയ്ഡ് ആണ്. അദ്ദേഹത്തിന്റെ വസ്ത്ര ഡിസൈനുകൾ ആവർത്തിക്കാറില്ല. അതുമായി ബന്ധപ്പെട്ട് ഒരു കരാർപോലും ഒപ്പിട്ടിട്ടുണ്ട്.' അവർ കൂട്ടിചേർത്തു.
ഇസബെല്ലയ്ക്ക് വേണ്ടി വാങ്ങിയത് സ്വർണക്കട്ട്ലറികളാണ്. 24 കാരറ്റ് സ്വർണം കൊണ്ട് നെയ്തെടുത്ത വസ്ത്രവും ജാക്കറ്റുമായിരുന്നു ഒന്നാം ജന്മദിനത്തിൽ ധരിപ്പിച്ചത്. ഒരു വയസുകാരിയായ മകൾക്കായി ഒരു കസ്റ്റമൈസ്ഡ് പിങ്ക് റോൾസ് റോയ്‌സ് കാറും ഓർഡർ ചെയ്തിരുന്നു. ഏകദേശം 6.55 കോടി മുതൽ 18.34 കോടി രൂപ വരെയാണ് ഇതിന്റെ വിപണി മൂല്യം. റിപ്പോർട്ടുകൾ പ്രകാരം സതീശിന് അഞ്ച് റോൾസ് റോയ്‌സുകളും 35 കോടി രൂപ വിലമതിക്കുന്ന ഒരു ബുഗാട്ടി ഷിറോണും സ്വന്തമായുണ്ട്.
Adjust Story Font
16
