Quantcast

ചൂഷണം അവസാനിക്കുമോ? മൊബൈൽ റീചാർജ് അടിമുടി മാറുമോ?

ഇന്ത്യയിലെ ടെലികോം മേഖല ഒരിക്കൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് സേവനം നൽകിയ മേഖലകളിലൊന്നായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൊബൈൽ റീചാർജ് നിരക്കുകളിൽ ഉണ്ടായിരിക്കുന്ന നിരന്തര വർധനവും ദിവസങ്ങളിലെ കുറവും സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുകയായിരുന്നു. വലിയ കൊള്ളയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന അത്രയും തട്ടിപ്പുകളാണ് മൊബൈൽ റീചാർജുകളിലൂടെ വൻകിട ടെലികോം കമ്പനികൾ നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്

MediaOne Logo
ചൂഷണം അവസാനിക്കുമോ? മൊബൈൽ റീചാർജ്   അടിമുടി മാറുമോ?
X

ഇന്ത്യയിലെ ടെലികോം മേഖല ഒരിക്കൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് സേവനം നൽകിയ മേഖലകളിലൊന്നായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൊബൈൽ റീചാർജ് നിരക്കുകളിൽ ഉണ്ടായിരിക്കുന്ന നിരന്തര വർധനവും ദിവസങ്ങളിലെ കുറവും സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുകയായിരുന്നു. വലിയ കൊള്ളയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന അത്രയും തട്ടിപ്പുകളാണ് മൊബൈൽ റീചാർജുകളിലൂടെ വൻകിട ടെലികോം കമ്പനികൾ നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. അതിന് ഒരുപരിധിവരെ കടിഞ്ഞാൺ ഇടാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സാധാരണ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്.

ചൂഷണത്തിന് തടയിട്ടു; റീചാർജ് പന്ത്രണ്ടായി കുറയും

രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് സ്വാഗതാർഹമാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. പാർലമെന്റാണ് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള മുന്നേറ്റമാണ് ഇത്. 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടിവരുന്നതാണ് നിലവിലെ അവസ്ഥ. ഇത് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുമാറി 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, വാർഷിക ചെലവ് കുറയാനും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമായി കാണണം. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂർണമായും അവസാനിപ്പിക്കുകയും സുതാര്യവും നീതിയുള്ളതുമായ ബില്ലിംഗ് സംവിധാനം അനിവാര്യവുമാണ്.

നേട്ടം ആർക്ക്?

ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം വർഷത്തിൽ 13 തവണ ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ നിർദേശം വരുന്നതോടെ വർഷത്തിൽ 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും. ഉപഭോക്താക്കളുടെ ഒരു മാസത്തെ അധിക ബാധ്യത ഇതോടെ ഒഴിവാകും. Reliance Jio, Airtel, Vodafone Idea തുടങ്ങിയ പ്രധാന കമ്പനികൾ പല ഘട്ടങ്ങളിലായി നിരക്ക് വർധിപ്പിച്ചതോടെ, 149- 199 പരിധിയിലുണ്ടായിരുന്ന പ്ലാനുകൾ ഇന്ന് ₹250-₹350 വരെയെത്തി. ഒരാൾക്ക് ഫോൺ ചെയ്യണമെങ്കിൽ മിനിമം 199 രൂപയുടെ റീചാർജ് നിർബദ്ധമാക്കിയിരിക്കുകയാണ്. ഇതാണ് സാധാരണക്കാരെ ഏറ്റവും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. ഒരിക്കൽ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ഡാറ്റയും കോൾ പാക്കുകളുടെയും നിരക്ക് ഇപ്പോൽ വൻതോതിൽ ഉയർന്നിരിക്കുന്നു. പ്രത്യേകിച്ച് വലിയ ടെലികോം കമ്പനികൾ നിരക്കുകൾ ഏകോപിതമായി ഉയർത്തുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു. ഡാറ്റയുടെ അളവിലോ നൽകുന്ന സേവനങ്ങളിലോ വലിയ മാറ്റമില്ലെങ്കിലും, നിരക്ക് മാത്രമാണ് കുത്തനെ ഉയരുന്നത്.

ഉപയോക്താക്കൾക്ക് നേട്ടം

ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തേതന്നെ നിർദേശിച്ചിരുന്നു. റീചാർജ് കാലാവധി കഴിഞ്ഞാലും ഒരു വർഷത്തേക്ക് ഇൻകമിംഗ് കോളുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ഒരു നമ്പർ സജീവമായി നിലനിർത്താൻ കമ്പനികൾക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പറുകളുടെ ലഭ്യതക്കുറവുണ്ടെന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഇവരുടെ അവകാശവാദം. സർക്കാർ നിർദേശ പ്രകാരം ട്രായ് നിലപാട് കടുപ്പിച്ചാൽ മൊബൈൽ കമ്പനികൾക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അവതരിപ്പിക്കേണ്ടി വരും. 28 ദിവസം മാത്രമുള്ള പ്ലാനുകൾ ഒഴിവാക്കി ഒരു മാസം പൂർണമായി പ്ലാൻ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനെ തുടർന്നാണ് സർക്കാരിന് ഇടപെടേണ്ടി വന്നത്. ദിവസ വേതന തൊഴിലാളികൾ,

വിദ്യാർഥികൾ, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾ തുടങ്ങി വിവിധ തുറകളിലെ ആളുകൾക്ക് സർക്കാർ നടത്തിയ ഈ നീക്കം ഗുണംചെയ്യും. ഒരു കുടുംബത്തിൽ 3–4 സിം കാർഡുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ മാസ ചെലവ് ഗണ്യമായി ഉയരുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കും.

പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ്

ഒരു മാസത്തിൽ രണ്ടോ മൂന്നോ ദിവസം കുറച്ച് 28 ആക്കുന്നത് നിസാരമായി തോന്നുമെങ്കിലും പിന്നിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണ്. 1.16 ബില്യൺ മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. ഇവരെ കൊണ്ട് 13 തവണ റീചാർജ് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന കൊടും ലാഭം ഊഹിക്കുന്നതിലും അപ്പുറമാണ്. ഫോണും ഇന്റർനെറ്റ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുമ്പോൾ, ഇത്രയും ഉയർന്ന നിരക്കുകൾ നീതിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. പലപ്പോഴും ഇടിത്തീ പോലെയാണ് കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. ഒരിക്കൽ നിരക്ക് കൂടിയാൽപിന്നെ നിരക്ക് കുറക്കുന്നതിനെക്കുറിച്ചുള്ള ആലോചന പോലും കമ്പനികൾ നടത്താറില്ല. ഇന്റർനെറ്റ് അതിവേഗം തീരുന്നതായുള്ള പരാതികളും വ്യാപകമായി ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിരക്ക് വർധനവിനെതിരെ കാമ്പയിനുകൾ ശക്തമാകുന്നുണ്ട്. സാധാരണക്കാരന് കീശകാലിയാവാതെ റീചാർജ് ചെയ്യാൻ പറ്റുന്ന ഒറ്റ പ്ലാൻ പോലും ഇല്ലെന്നതാണ് സത്യം. അതിനിടെയാണ് ഈ 28 ദിവസത്തെ തട്ടിപ്പും.

ട്രായിയുടെ നിർദേശം

30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളിൽ ഒരേ തീയ്യതി നിശ്ചയിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല. ഫെബ്രുവരിയിൽ 28 ദിവസങ്ങളും 29 ദിവസങ്ങളും വരാറുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി എല്ലാ മാസവും അവസാന ദിവസം പുതുക്കാൻ സാധിക്കുന്ന പ്ലാനുകൾ വേണമെന്നാണ് ട്രായിയുടെ നിർദേശം. കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു പ്രത്യേക താരിഫ് വൗച്ചർ, ഒരു കോംബോ വൗച്ചർ എന്നിവയെങ്കിലും ചെയ്യണമെന്ന തങ്ങളുടെ നിർദേശം എല്ലാ മൊബൈൽ ഓപ്പറേറ്റർമാരും പാലിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാനാവുന്ന 30 ദിവസത്തെ വൗച്ചറുകൾ മൊബൈൽ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും ഉപഭോക്താക്കൾക്ക് അവ സബ്‌സ്‌ക്രൈബ് ചെയ്യാമെന്നും റഗുലേറ്റർ പറഞ്ഞു.

ജനുവരിയിലാണ് ട്രായ് അവസാനമായി ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ഭേദഗതികൾ വരുത്തിയത്. ഓപ്പറേറ്റർമാർ 30 ദിവസത്തെ വൗച്ചറുകളും പ്രതിമാസം പുതുക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി മുതൽ പ്രീപെയ്ഡ് വരിക്കാർക്ക് പോസ്റ്റ്പെയ്ഡ് പോലെയുള്ള ബില്ലിംഗ് സൈക്കിളുകൾ പ്രയോജനപ്പെടുത്താൻ കഴിയും.

ഇടപെടൽ നടത്തിയവർ

2025 ഡിസംബർ 17 പാർലമെന്റിന്റെ വിന്റർ സെഷനിൽ ഈ വിഷയം ആദ്യമായി ലോക്സഭയിൽ അൺസ്റ്റാർ ചോദ്യമായി ഉന്നയിച്ചത് കൊടിക്കുന്നിൽ സുരേഷ് എംപിയാണ്. 28 ദിവസത്തെ സൈക്കിൾ വഴി വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന ചൂഷണം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് മറുപടിയായി കമ്മ്യൂണിക്കേഷൻ സഹമന്ത്രി ഡോ. പെമ്മ സാനി ചന്ദ്രശേഖർ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനൽകി. തുടർനടപടി 2026 മാർച്ച് 11 ബജറ്റ് സമ്മേളന വേളയിൽ വീണ്ടും ഈ വിഷയം ഉന്നയിക്കുകയും ശ ചെയ്തു. എഎപി എംപി രാഘവ് ഛദ്ദയും ലോക്സഭയിൽ ഇടപെടലുകൾ നടത്തി. വിഷയത്തിൽ രാഘവ് ഛദ്ദ ലോക് സഭയിൽ നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോകളും പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വിഷയം ചർച്ചയായിരുന്നു.

TAGS :

Next Story