Quantcast

കുരുങ്ങുപനി ബാധയിൽ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്‌ ലോകാരോഗ്യ സംഘടന; അറിയേണ്ട 10 കാര്യങ്ങൾ

കുരുങ്ങുപനി ബാധയിൽ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലോകാരോഗ്യ സംഘടന, കോവിഡ് മഹാമാരിയിൽനിന്ന് ലോകം കര കയറും മുമ്പ് മറ്റൊരു അസുഖം ജനങ്ങളെ വലയ്ക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-05-28 18:56:49.0

Published:

28 May 2022 2:11 PM GMT

കുരുങ്ങുപനി ബാധയിൽ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്‌ ലോകാരോഗ്യ സംഘടന; അറിയേണ്ട 10 കാര്യങ്ങൾ
X

ന്യൂഡൽഹി: കുരുങ്ങുപനി ബാധയിൽ ഇപ്പോൾ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും വർധിക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുകയാണ്. രോഗം ബാധിക്കാതിരുന്ന രാജ്യങ്ങളിൽ 219 കേസുകളുണ്ടായെന്ന് യൂറോപ്യൻ യൂണിയൻ രോഗ ഏജൻസിയും പറഞ്ഞിട്ടുണ്ട്. അതിനാൽ നാം കരുതിയിരിക്കേണ്ട കുരങ്ങുപനിയെ കുറിച്ച് 10 കാര്യങ്ങൾ അറിയാം...

  • വസൂരിയേക്കാൾ തീവ്രത കുറഞ്ഞ രോഗമാണ് പടിഞ്ഞാറൻ- മധ്യ ആഫ്രിക്കയിലെ 11 രാജ്യങ്ങളിൽ കാണപ്പെടുന്ന കുരുങ്ങുപനി.
  • ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിൽ 1958ലാണ് ഈ പനി ആദ്യമായി കണ്ടെത്തിയത്. 1970ലാണ് മനുഷ്യനിൽ അസുഖം സ്ഥിരീകരിച്ചത്.
  • അസുഖം പ്രാദേശികമായി നിലനിന്നിരുന്ന രാജ്യങ്ങൾക്ക് പുറമേയുള്ള ഇടങ്ങളിൽ സമീപ ആഴ്ചകളിൽ 200 കേസുകൾ സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകളുണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയുടെ എപിഡമിക് പാൻഡമിക് പ്രതിരോധ മേധാവി സിൽവി ബ്രൈൻഡ് വ്യക്തമാക്കി. വൈറസിന്റെ അസ്വാഭാവിക വ്യാപനത്തെ കുറിച്ച് വിവരം കൈമാറവേയാണ്് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
  • സ്വവർഗാനുരാഗികൾക്കാണ് കൂടുതലായും കുരുങ്ങുപനി ഉണ്ടാകുന്നതെന്നാണ് ആരോഗ്യ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
  • മേയ് ആദ്യത്തിലാണ് യു.കെയിൽ കുരങ്ങുപനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം രാജ്യത്താകെ കുരങ്ങുപനി പടർന്നിരിക്കുകയാണ്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 90 ആയിരിക്കുകയാണ്.
  • സ്‌പെയിനിൽ 98 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
  • 74 കേസുകളാണ് പോർച്ചുഗലിലുള്ളത്. 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലാണ് അസുഖം കൂടുതലായി ബാധിക്കുന്നതെന്നാണ് ആരോഗ്യ അധികൃതർ അറിയിക്കുന്നത്.
  • പനി, പേശിവേദന, മുറിവുകൾ, വിറയൽ എന്നിവയാണ് മനുഷ്യരിൽ സാധാരണ കാണുന്ന കുരങ്ങുപനിയുടെ ലക്ഷണങ്ങൾ
  • മൂന്നു മുതൽ ആറു ശതമാനം വരെയാണ് വൈറസ് ബാധിച്ചുള്ള മരണനിരക്ക്. മിക്ക ആളുകൾക്കും മൂന്നോ നാലോ ആഴ്ചക്കകം അസുഖം ഭേദമാകുന്നുണ്ട്.
  • നിലവിൽ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സയില്ല. എന്നാൽ പ്രത്യേക ആശുപത്രിയിലാണ് രോഗികളെ ചികിത്സിക്കുന്നത്. ഇത് അസുഖം പടരാതിരിക്കാൻ ഉപകരിക്കും. പൊതുവിലുള്ള ലക്ഷണങ്ങൾക്ക് ചികിത്സ നൽകുന്നുണ്ട്.



എന്താണ് കുരങ്ങുപനി?

    മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.

    രോഗപ്പകർച്ച

    രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീരസ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്കപോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

    പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

    ലക്ഷണങ്ങൾ

    സാധാരണഗതിയിൽ കുരങ്ങുപനിയുടെ ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

    രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ചനഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

    ചികിത്സ

    വൈറൽ രോഗമായതിനാൽ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്ക് വാക്സിനേഷൻ നിലവിലുണ്ട്.

    പ്രതിരോധം

    അസുഖം ബാധിച്ചസമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് കുരങ്ങുപനി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

    10 things to know about Monkeypox In Malayalam

    TAGS :
    Next Story