ഇറാൻ യുദ്ധം; ഇതുവരെ 150ലേറെ യുഎസ് സൈനികര്‍ക്ക് പരിക്കേറ്റെന്ന് പെന്‍റഗൺ
സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സിന്‍റേതാണ് റിപ്പോർട്ട്

തെഹ്റാൻ: ഇറാൻ യുദ്ധത്തിൽ ഇതുവരെ 150ലേറെ യുഎസ് സൈനികർക്ക് പരിക്ക്. എട്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. എട്ടു പേരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സിന്‍റേതാണ് റിപ്പോർട്ട്.
പരിക്കേറ്റ സൈനികരിൽ 108 പേർ ഇതിനകം തന്നെ ജോലിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് പെന്‍റഗൺ വക്താവ് ഷോൺ പാർനെൽ ചൊവ്വാഴ്ച ടൈംസിനോട് സ്ഥിരീകരിച്ചു. മിഡിൽ ഈസ്റ്റിൽ അതിവേഗം വ്യാപിച്ച ഈ യുദ്ധത്തിൽ മേഖലയിലുടനീളം നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഇറാനിൽ കുറഞ്ഞത് 1,270 പേർ മരിച്ചതായി സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തിയ ലെബനനിൽ കുറഞ്ഞത് 486 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച സംഘർഷത്തിൽ കൊല്ലപ്പെട്ട ആറ് അമേരിക്കൻ സൈനികരുടെ വിവരങ്ങൾ പെന്‍റഗൺ പുറത്തുവിട്ടിരുന്നു.
അതേസമയം യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തെഹ്റാൻ ഉൾപ്പെടെയുള്ള ഇറാൻ നഗരങ്ങളിൽ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും വൻ ആക്രമണമുണ്ടായി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ പാകുന്നതിനിടെ, 16 ഇറാൻ ബോട്ടുകൾ തകർത്തതായി അമേരിക്കഅവകാശപ്പെട്ടു. തെൽ അവീവിൽ തുടർച്ചയായി മൂന്ന് മണിക്കൂറിലേറെ നേരമുണ്ടായ ഇറാന്‍റെ മിസൈൽ വർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മധ്യസ്ഥ നീക്കങ്ങൾക്ക് തിരിച്ചടിയായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇറാനും. അതിനിടയിൽ സൗദി, ബഹ്റൈൻ ഉൾപ്പെടെ ഗൾഫ് നഗരങ്ങൾക്ക് നേരെ വീണ്ടും ഇറാന്‍റെ മിസൈൽ ആക്രമണമുണ്ടായി.
Adjust Story Font
16

