'കെട്ടിപ്പിടിച്ച് കിടക്കാന്‍ അമ്മയില്ല, ഒടുവില്‍ 'പഞ്ചിന്‍റെ' എല്ലാമായി ഒരു പാവ'; ലോകത്തെ കരയിപ്പിച്ച ആ കുട്ടിക്കുരങ്ങന്‍റെ കഥ
നിരവധി ആളുകളാണ് ദിവസവും 'പഞ്ചു'വിനെ കാണാന്‍ ഇച്ചിക്കാവ സിറ്റിയിലെ മൃഗശാലയിലേക്ക് എത്തുന്നത്

- Updated:
2026-02-21 06:36:43.0

ഇച്ചിക്കാവ സിറ്റി: 2025 ജൂലൈയിലെ കനത്ത ചൂടിലാണ് ‘പഞ്ച്’ ജനിക്കുന്നത്. എന്നാല്‍ പ്രസവിച്ച ഉടനെ അവനെ അമ്മ ഉപേക്ഷിച്ചുപോയി. കൂടെയുണ്ടായിരുന്നവര്‍ പോലും ആട്ടിയകറ്റിയപ്പോള്‍ അവന് കൂട്ടായത് ഒരു ഓറഞ്ച് നിറത്തിലുള്ള പാവ മാത്രമാണ്. ഈ ഏഴുമാസക്കാലവും അവനതിനെ അമ്മയായി കണ്ടു. രാത്രിയില്‍ കുഞ്ഞി കൈകള്‍ കൊണ്ട് അതിനെ കെട്ടിപ്പിടിച്ച് ഉറങ്ങും, മറ്റുള്ളവര്‍ ആക്രമിക്കുമ്പോൾ അവന്‍ ആ പാവയുടെ മറവില്‍ ഒളിച്ചുനില്‍ക്കും, പോകുന്നിടത്തെല്ലാം വലിച്ചുകൊണ്ടുനടക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകം മുഴുവന്‍ 'പഞ്ചു'വിനെ കണ്ട് കണ്ണീരണിയുകയാണ്.. ആരാണ് 'പഞ്ച്' എന്നല്ലേ...?
ജപ്പാനിലെ ചിബയിലുള്ള ഇച്ചിക്കാവ സിറ്റി മൃഗശാലയിലുള്ള മാക്കാക്ക് കുട്ടിക്കുരങ്ങനാണ് പഞ്ച്. മക്കാക്ക് കുരങ്ങിന്‍റെ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ സാമീപ്യം കിട്ടിയില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകും. മക്കാക്കുകളുടെ പേശികളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും സുരക്ഷിത്വ ബോധത്തിനും വേണ്ടി അവരുടെ അമ്മമാരോട് കൂടുതല്‍ പറ്റിച്ചേര്‍ന്ന് നില്‍ക്കും.അമ്മ ഉപേക്ഷിച്ചതോടെ മറ്റ് കുരുങ്ങന്‍മാരും അടുപ്പിക്കാതായി. ഇതോടെ 'പഞ്ച്' എന്ന് വിളിപ്പേരുള്ള കുരങ്ങന്‍ ആകെ ഒറ്റപ്പെട്ടു. ഇതോടെ മൃഗശാല സൂക്ഷിപ്പുകാര്‍ അവന് കുപ്പിപ്പാല്‍ നല്‍കി പ്രത്യേകം പരിചരിച്ചു. അവന്‍റെ ഒറ്റെപ്പടല്‍ കുറക്കാനും അമ്മയുടെ സാന്നിധ്യം തോന്നാനുമായി ആദ്യം ടവ്വലുകള്‍ റോള്‍ ചെയ്തതും ചെറിയ കളിപ്പാട്ടങ്ങളും അവന് നല്‍കി. പക്ഷേ അവന് ഇഷ്ടമായത് ഓറഞ്ച് നിറത്തിലുള്ള, വലിയ കണ്ണുകളുള്ള സ്റ്റഫ്ഡ് ഓറാങ്ങ്ങ്ങുട്ടാൻ പാവയായിരുന്നു. നീണ്ട രോമങ്ങളുള്ള ആ പാവ പിന്നീടവന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറി.
തന്നെക്കാള്‍ വലിപ്പമുള്ള പാവയോട് ചേര്‍ന്നാണ് പഞ്ച് നിത്യവും ഉറങ്ങുന്നത്.. മറ്റ് കുരങ്ങന്മാര്‍ ആക്രമിക്കാന്‍ വരുമ്പോൾ പഞ്ച് പാവയുടെ അടിയില്‍ അഭയം തേടി, അതിനെ വലിച്ചിഴച്ച് എല്ലായിടത്തും പോകും, കൂടെക്കളിക്കും ..ഒടുവില്‍ ആ ഓറഞ്ച് പാവ പഞ്ചിന് തന്‍റെ അമ്മ തന്നെയായി. ഈ കുട്ടിക്കുരങ്ങന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഏതൊരാളുടെയും കണ്ണ് നയിക്കുന്നതായിരുന്നു ഇതിലെ പല വിഡിയോകളും. മാത്രവുമല്ല, നിരവധി ആളുകളാണ് ദിവസവും പഞ്ചിനെ കാണാന്‍ ഇച്ചിക്കാവ സിറ്റിയിലെ മൃഗശാലയിലേക്ക് എത്തുന്നത്.
കൂടാതെ പഞ്ചുവിന് നിരവധി സമ്മാനങ്ങളും ദിവസേന ലഭിക്കുന്നുണ്ട്. സ്വീഡിഷ് ഫര്‍ണിച്ചര്‍ ഭീമന്മാരായ ഐക ഓറഞ്ച് നിറത്തിലുള്ള നിരവധി ഓറാങ്ങ്ങ്ങുട്ടാൻ പാവകളും മൃഗശാലയിലെത്തിച്ചിട്ടുണ്ട്. കുട്ടിക്കുരങ്ങന്‍റെ കൈയിലുള്ള പാവ കേടുവന്നാല്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് അത്തരത്തിലുള്ള കൂടുതല്‍ പാവകള്‍ എത്തിച്ചത്.
"ഒരു ദിവസം അവന് ആ പാവ വേണ്ടാതാകും. ഇപ്പോൾ അവൻ മറ്റ് കുരങ്ങന്മാരാടോ സംസാരിക്കാൻ ശ്രമിക്കുന്നു. അവൻ സാവധാനം കൂട്ടത്തിലേക്ക് ചേരുകയാണ്." മൃഗശാല ജീവനക്കാര്‍ പറയുന്നു. പഞ്ചുവിനെ മറ്റ് കുരങ്ങന്മാരുമായി ഇടപഴകാനായി മൃഗശാല അധികൃതരും ശ്രമിക്കുന്നുണ്ട്. 'പഞ്ച്' മറ്റ് കുരങ്ങന്മാരെ കൂട്ടത്തില്‍ അവരിലൊരാളായി മാറട്ടെ എന്ന് ആശംസിക്കുന്നവരും ആഗ്രഹിക്കുന്നവരും ഏറെയാണ്.
Adjust Story Font
16
