Quantcast

ഖാംനഈയുടെ പിൻഗാമിയാര്? ഇറാന്റെ ഭാവി എന്താകും?

യുഎസ്-ഇസ്രായേല്‍ സംയുക്ത ഭീകരാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ഇന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-01 05:42:14.0

Published:

1 March 2026 11:10 AM IST

ഖാംനഈയുടെ പിൻഗാമിയാര്? ഇറാന്റെ ഭാവി എന്താകും?
X

തെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെ മൂന്നംഗ സമിതിക്ക് ചുമതല നല്‍കി ഇറാന്‍. പ്രസിഡന്റും ജുഡീഷ്യറി മേധാവിയും അംഗമായ സമിതിക്കാണ് താൽക്കാലിക ഭരണച്ചുമതല ഏൽപ്പിച്ചത്. ഗാര്‍ഡിയന്‍ കൗണ്‍സിലിലെ നിയമജ്ഞരില്‍ ഒരാളും അംഗമാകും. യുഎസ്-ഇസ്രായേല്‍ സംയുക്ത ഭീകരാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ഇന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു.

1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിച്ചിരുന്ന അലി ഖാംനഈ രാജ്യത്തെ ഇസ്‌ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. 1979ലെ ഇസ്‌ലാമിക് റെവല്യൂഷന് ശേഷം ഇറാന്റെ ചരിത്രത്തിലെ രണ്ടാമത്തെ നേതൃമാറ്റമാണ് സംഭവിക്കുന്നത്. പരമോന്നത നേതാവിന്റെ വിയോഗശേഷം മൂന്നംഗ സമിതിയെ ഇറാന്റെ താല്‍ക്കാലിക ഭരണചുമതല ഏല്‍പ്പിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം എന്നിവരുള്‍പ്പെടുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയും ഈ സമിതിയായിരിക്കും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.

ഇറാന്റെ ഭരണഘടന പ്രകാരം, രാഷ്ട്ര വിദഗ്ധരുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാനാകുകയുള്ളൂ. Majles-e Khobregân-e Rahbari എന്ന പേരിലുള്ള വിദഗ്ധ സമിതിയില്‍ 88 അംഗങ്ങളാണുണ്ടാകുക. പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവേ പരമോന്നത നേതാവിന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെ പിന്‍ഗാമിയാരെന്ന പേരിലേക്ക് ഉറ്റുനോക്കുകയാണ് ഇറാനും ലോകവും.

പ്രധാനമായും,

ഹുജ്ജത്തുല്‍ ഇസ്‌ലാം മൊഹ്‌സിന്‍ ഖുമി: അലി ഖാംനഈയുടെ അടുത്ത ഉപദേഷ്ടാവ്, വിശ്വസ്ഥന്‍. ഇറാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അതിജീവിക്കാനാകുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.

ആയത്തുല്ല അലിറാസ അറാഫി: മുതിര്‍ന്ന മതപണ്ഡിതനും ഗാര്‍ഡിയന്‍ കൗണ്‍സിലിലെയും വിദഗ്ധ സമിതിയിലെയും അംഗം. ഇറാനിലെ സെമിനാരി സംഘത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ചുമതല നിലവില്‍ അറാഫിക്കാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാകുമെന്ന് കരുതുന്നവരും ചില്ലറയല്ല.

ആയത്തുല്ല മൊഹ്‌സിന്‍ അറാഖി: വിദഗ്ധ സമിതിയിലെ മുതിര്‍ന്ന അംഗം. രാജ്യസുരക്ഷയ്ക്കായി നിരവധി വിദേശപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ പരിചയവും നയചാതുരിയും അറാഖിക്കുണ്ട്.

ആയത്തുല്ല ഗുലാം ഹുസ്സൈന്‍ മൊഹ്‌സിന്‍ ഹിജൈ: നിലവില്‍ ഇറാന്‍ ജുഡീഷ്യറി തലവന്‍. നിരവധി തവണ ഭരണകാര്യങ്ങളില്‍ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പരിചയസമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ഭരണപാടവവും നയതന്ത്രമികവും ഇറാന് ഗുണം ചെയ്യുമെന്നാണ് ധാരണ.

ആയത്തുല്ല ഹാഷിം ഹുസൈനി ബുഷൈരി: ഖോമിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ബുഷൈരി വിദഗ്ധ സമിതിയംഗമാണ്. ഇറാനിലെ ശക്തരായ രാഷ്ട്രീയനേതാക്കളിലൊരാളായാണ് ബുഷൈരിയെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

അലി ഖാംനഈയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ പ്രതികരിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെയും ഷിയാ വിശ്വാസത്തിന്റെയും ചരിത്രത്തില്‍ ഖാംനഈയുടെ മരണം പുതിയ ചരിത്രം കുറിക്കുമെന്നും അമേരിക്കന്‍ സയണിസ്റ്റുകളെ വേരോടെ ഇല്ലാതാക്കുമെന്നും പെസഷ്‌കിയാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍, യുഎസ് സംയുക്ത ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇന്ന് രാവിലെയാണ് ഇറാന്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈ കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു.

TAGS :

Next Story