ഇനി പാമ്പുകടിയേറ്റാലും എഐ?; വിഷം നിര്‍വീര്യമാക്കുന്ന ആന്‍റിവെനം നിർമിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍
ലോകത്ത് പ്രതിവര്‍ഷം 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

കോപ്പൻഹേഗൻ: പാമ്പിന്‍ വിഷ ചികിത്സാ രംഗത്ത് പുതിയ പരീക്ഷണവുമായി ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഷം നിര്‍വീര്യമാക്കുന്ന ആന്‍റിവെനം നിർമിക്കാനാണ് ശാസ്ത്രജ്ഞരുടെ നീക്കം. എഐ സഹായത്തോടെ പാമ്പിന്‍ വിഷത്തെ നിര്‍വീര്യമാക്കുന്ന പ്രോട്ടീനുകള്‍ വികസിപ്പിക്കുകയാണ് സംഘം,
പ്രോട്ടീനുകളടങ്ങിയ ആന്‍റിവെനം പാമ്പിന്‍ വിഷത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് വിലയിരുത്തല്‍. നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷ തന്മാത്രകളെ പിടിച്ചു കെട്ടാനുളള തന്മാത്രകളെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷകർ പറഞ്ഞു. എലികളില്‍ നടത്തിയ ആദ്യഘട്ട ആന്‍റിവെന പ്രോട്ടീന്‍ പരിശോധനയില്‍ അതിജീവന നിരക്ക് 80 മുതല്‍ 100 ശതമാനം വരെയെന്ന് തെളിഞ്ഞു.
വാഷിംഗ്ടൺ സർവകലാശാലയിലെ നോബൽ സമ്മാന ജേതാവായ ഡേവിഡ് ബേക്കറിനൊപ്പം ഡെൻമാർക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ തിമോത്തി പാട്രിക് ജെങ്കിൻസുമാണ് ഗവേഷണ സംഘത്തെ നയിക്കുന്നത്. എഐ രൂപകല്‍പ്പന ചെയ്യുന്ന ആന്‍റി ടോക്സിനുകള്‍ പരമ്പരാഗത ആന്‍റിവെനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതുമാണ്.
അഞ്ചുവര്‍ഷത്തിനുളളില്‍ ക്ലീനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ആന്‍റിവെനം രോഗികളിലേക്ക് എത്തിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. ലോകത്ത് പ്രതിവര്‍ഷം 4.5 മുതല്‍ 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇതില്‍ ചുരുങ്ങിയത് ഒന്നര ലക്ഷം പേരെങ്കിലും മരിക്കുന്നുണ്ട്. ആഫ്രിക്ക, ഏഷ്യാ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Adjust Story Font
16

