അമേരിക്കയക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കാനൊരുങ്ങി അർജന്റീന
കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ മനുഷ്യത്യത്തിന് എതിരാണെന്നാണ് മിലെ സർക്കാർ
ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കാനൊരുങ്ങി അർജന്റീനയും. ബുധനാഴ്ചയാണ് അർജന്റീന പ്രസിഡണ്ട് ജാവിയർ മിലെ തന്റെ തീരുമാനം അറിയിച്ചത്. കോവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകളിലുള്ള അതൃപ്തിയാണ് തീരുമാനത്തിനു പിന്നിൽ.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ മനുഷ്യത്യത്തിന് എതിരാണെന്നാണ് മിലെ സർക്കാർ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകൾ രാജ്യത്തെ സ്തംഭിപ്പിക്കുകയും രാജ്യത്തിന് 130,000 ജീവൻ നഷ്ടമാവുകയും ചെയ്‌തെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവൽ അഡോർണി കുറ്റപ്പെടുത്തി. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കാൻ ലോകാരോഗ്യ സംഘടനക്ക് അധികാരമില്ലെന്നും അഡോർണി പറഞ്ഞു. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല സംഘടന ചലിക്കുന്നതെന്നും രാഷ്ട്രീയ സ്വാധീനമാണ് സംഘടനയെ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അർജൻ്റീനയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ലോകാരോഗ്യ സംഘടനയാണെന്ന് മിലെ ഭരണകൂടം ആരോപിച്ചു.
2024 ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഏകദേശം 8.257 മില്യൺ ഡോളറാണ് അർജൻ്റീന സംഭാവന ചെയ്യുന്നത്.
അധികാരത്തിൽ കയറിയ ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിലെ അംഗത്വം ട്രംപ് പിൻവലിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്നും ട്രംപ് പറഞ്ഞിരുന്നു
Adjust Story Font
16

