ഷെയ്ഖ് മുജിബുർ റഹ്മാന്റെ 'രാഷ്ട്രപിതാവ്' പദവി റദ്ദാക്കിയിട്ടില്ല; വാർത്ത അടിസ്ഥാന രഹിതമെന്ന് ബംഗ്ലാദേശ്
മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 'രാഷ്ട്രപിതാവ്' എന്ന പദവി റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

ധാക്ക: ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍റെ 'രാഷ്ട്രപിതാവ്' എന്ന പദവി റദ്ദാക്കിയിട്ടില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍.
ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, വ്യാജവും, ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന് സര്‍ക്കാറിന്റെ മുഖ്യഉപദേഷ്ടാവിന്റെ മാധ്യമവിഭാഗം വ്യക്തമാക്കുന്നു.
സ്വാതന്ത്ര സമരസേനാനിയുടെ നിര്‍വചനം പരിഷ്‌കരിച്ചു കൊണ്ട് നിയമനിര്‍മാണം ഭേദഗതി ചെയ്തതിനാലാണ് മുജിബുര്‍ റഹ്‌മാന് രാഷ്ട്രപിതാവിന്‍റെ പദവി നഷ്ടമായതെന്നാണു ബുധനാഴ്ച ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനിയുടെ നിര്‍വചനം മാറ്റിക്കൊണ്ട് ഇടക്കാല സര്‍ക്കാര്‍ നാഷണല്‍ ഫ്രീഡം ഫൈറ്റേഴ്‌സ് കൗണ്‍സില്‍ ആക്റ്റില്‍ ഭേദഗതി വരുത്തുകയായിരുന്നു.
ബംഗ്ലദേശിന്റെ സ്ഥാപകനും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ചിത്രം പുതിയ കറൻസി നോട്ടുകളിൽനിന്ന് നീക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 'രാഷ്ട്രപിതാവ്' എന്ന പദവി റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
1971ല്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുന്നതില്‍ ചരിത്ര പ്രധാനമായ സ്ഥാനം വഹിച്ചയാളാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍. ഈ നിലയിൽ ബംഗ്ലാദേശ് സ്ഥാപകൻ എന്നറിയപ്പെടുന്ന മുജിബുർ റഹ്മാൻ്റെ ചിത്രമാണ് ബംഗ്ലാദേശ് പുതിയ കറന്‍സികളില്‍ നിന്ന് നീക്കം ചെയ്തത്. ബംഗ്ലദേശിൻറെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതും രാഷ്ട്രപിതാവും മുജിബുർ റഹ്മാനാണെന്ന പാഠപുസ്തകത്തിലെ ഭാഗങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു.
Adjust Story Font
16

