അഫ്ഗാനിസ്താനിൽ നിന്ന് ഉസാമ ബിൻ ലാദൻ രക്ഷപ്പെട്ടത് സ്ത്രീവേഷം ധരിച്ചെന്ന് സിഐഎ ഉദ്യോഗസ്ഥൻ
''തോറ ബോറ മലകളിൽ ബിൻ ലാദനുണ്ടെന്ന് മനസ്സിലാക്കി അവിടം ഞങ്ങൾ വളഞ്ഞു. ഞങ്ങൾ അദ്ദേഹത്തോട് മലയിറങ്ങാൻ പറഞ്ഞു''

ഉസാമ ബിൻ ലാദൻ(Photo-AP) ജോൺ കിരിയാക്കോ(Photo-@JohnKiriakou/)
വാഷിങ്ടണ്‍: അൽ ഖാഇദ സ്ഥാപകനായ ഉസാമ ബിൻ ലാദൻ അഫ്ഗാനിസ്താനില്‍ നിന്നും രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 15 വർഷം സിഐഎയിൽ സേവനമനുഷ്ഠിച്ച ജോൺ കിരിയാക്കോയുടെതാണ് വെളിപ്പെടുത്തല്‍.
എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പാകിസ്താനിലെ തലവന്‍ കൂടിയായിരുന്നു ജോൺ കിരിയാക്കോ. എന്നാല്‍ യുഎസ് സൈന്യത്തിന്റെ ഭാഗമായിരുന്ന പരിഭാഷകന്‍ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ അൽ ഖ്വയ്ദ പ്രവര്‍ത്തകനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"തോറബോറ മലകളിൽ ബിൻ ലാദനുണ്ടെന്ന് മനസ്സിലാക്കി അവിടം ഞങ്ങൾ വളഞ്ഞു. ഞങ്ങൾ അദ്ദേഹത്തോട് മലയിറങ്ങാൻ പറഞ്ഞു. നേരം പുലരുവോളം സമയം തരുമോ എന്ന് പരിഭാഷകന് മുഖേനെ അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറഞ്ഞത്. ഞങ്ങള്‍ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ബിൻ ലാദൻ ഒരു സ്ത്രീയുടെ വേഷം ധരിച്ച് ഇരുട്ടിന്റെ മറവിൽ ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ പാകിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു''- അദ്ദേഹം വ്യക്തമാക്കി.
സൂര്യനുദിച്ചാല്‍ തോറ ബോറയില്‍ കീഴടങ്ങാത്തവാരയി ആരുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാവരും രക്ഷപ്പെട്ടിരുന്നു. അതിനാൽ ഞങ്ങൾക്ക് യുദ്ധം പാകിസ്താനിലേക്ക് മാറ്റേണ്ടിവന്നു''-അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ വെച്ചാണ് ഉസാമ ബിന്‍ലാദനെ യുഎസ് വധിക്കുന്നത്. 2011 മെയ് മാസത്തിൽ വടക്കൻ പാകിസ്താനിലെ അബോട്ടാബാദില്‍ ബിന്‍ലാദനുണ്ടെന്ന് അമേരിക്ക ഉറപ്പിക്കുകയും പിന്നീട് വധിക്കുകയുമായിരുന്നു. അടിസ്ഥാനപരമായി, ഞങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അന്നത്തെ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് ഞങ്ങളെ അനുവദിച്ചിരുന്നുവെന്നും ജോൺ കിരിയാക്കോ പറയുന്നുണ്ട്.
''ഞങ്ങൾ മുഷറഫിനെ വിലയ്ക്കു വാങ്ങുകയായിരുന്നു. സൈനിക സഹായമായാലും സാമ്പത്തിക വികസന സഹായമായാലും, ദശലക്ഷക്കണക്കിന് ഡോളറുകൾ ഞങ്ങൾ സഹായം നൽകി. ആഴ്ചയിൽ പലതവണ ഞങ്ങൾ മുഷറഫുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു''- അദ്ദേഹം വ്യക്തമാക്കി
Adjust Story Font
16

