ഇസ്രായേലിന്റെ കടുംപിടിത്തം; ഗസ്സയില്‍ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി
ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് നെതന്യാഹു
ഗസ്സ: അമേരിക്കയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലിന്റെ കടുംപിടിത്തം കാരണം ഗസ്സയില്‍ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി. ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു, ഇസ്രായേൽ സംഘത്തെ കൈറോയിൽ നിന്ന് തിരികെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാനിയൻ സൈനിക കപ്പലിനു നേരെ അമരിക്ക സൈബർ ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസ്സയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്.
വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും വിപുലീകൃത സർക്കാറിന്റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്തമാണ്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിച്ച് സംഘർഷത്തിന് അയവു വരുത്തണമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല. കൂടുതൽ ചർച്ചക്കായി സി.ഐ.എ മേധാവി ഖത്തറിൽ നിന്ന് ഇസ്രായേലിൽ എത്തി. വെടിനിർത്തലിനു സർക്കാർ വഴങ്ങണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ തെൽ അവീവിലെ പ്രധാന റോഡ് ഉപരോധിച്ചു. മരണമുനമ്പിൽ നിന്ന് തങ്ങളുടെ ഉറ്റവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗസ്സയിലെ അൽനാസർ ആശുപത്രിക്കു നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എന്നും വിവിധ രാജ്യങ്ങളും അപലപിച്ചു.
ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം രോഗികളെയും അഭയാർഥികളെയും ബലം പ്രയോഗിച്ച് പുറന്തള്ളി. സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഹമാസിെൻറ പ്രവർത്തന കേന്ദ്രമാണെന്ന പതിവു കുറ്റപ്പെടുത്തൽ നടത്തിയാണ് അൽനാസർ ആശുപത്രിക്കെതിരെ ഇസ്രായേലിന്റെ അതിക്രമം. ആരോഗ്യകേന്ദ്രങ്ങൾ തകർക്കാനും വംശീയ ഉൻമൂലനത്തിനും വേണ്ടി ഇസ്രായേൽ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനിടയിൽ 87 പേർ കൂടി മരിച്ചതോടെ ഗസ്സയിലെ ആകെ മരണം 28,663 ആയി. ലബനാനിൽ നിന്ന് കിർയത് ഷ്മോനക്കു നേരെ നിരവധി മിസൈലുകളയച്ച് ഹിസ്ബുല്ല. ഇസ്രായേൽ സേന ദക്ഷിണ ലബനാനിൽ പ്രത്യാക്രമണം നടത്തി. ചെങ്കടലിലും സംഘർഷം രൂക്ഷമായി. ഇറാൻ സൈനിക കപ്പലിനു നേരെ സൈബർ ആക്രമണം നടത്തിയെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ചാനൽ. എന്നാൽ ഇറാെൻറ പ്രതികരണം അറിവായിട്ടില്ല. ബ്രിട്ടീഷ് ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂതികൾ. അടുത്ത ആഴ്ച യു.എൻ രക്ഷാസമിതിയിൽ ഗസ്സ വെടിനിർത്തൽ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും
Adjust Story Font
16