അതിർത്തിയിൽ നിർണായക നീക്കവുമായി ചൈന; ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ കൗണ്ടിയും സ്ഥാപിച്ചതായി റിപ്പോർട്ട്
പോയവര്‍ഷം ചൈന സ്ഥാപിച്ച ഹീന്‍, ഹെകാങ് കൗണ്ടികള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു

- Updated:
2026-04-12 16:10:17.0

ബെയ്ജിങ്: അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്‍ അധീനതയിലുള്ള കാശ്മീരിന്റെയും അതിര്‍ത്തി പ്രദേശമായ സിന്‍ജിയാങ്ങില്‍ പുതിയ കൗണ്ടിയുമായി ചൈന. ഉയിഗൂര്‍ നുഴഞ്ഞുകയറ്റം തടയുന്നതിനും അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്‍ അധീനതയിലുള്ള കാശ്മീരിന്റെയും അതിര്‍ത്തിയില്‍, കരാകോറം റേഞ്ചില്‍ സെന്‍ലിങ് എന്ന പേരിലാണ് പുതിയ കൗണ്ടി സ്ഥാപിച്ചിരിക്കുന്നത്.
ഉയിഗൂര്‍ മുസ്‌ലിംകളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനും അതിര്‍ത്തി പ്രദേശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായുള്ള ശ്രമങ്ങളാണ് ചൈനയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനകം സിന്‍ജിയാങ്ങില്‍ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ കൗണ്ടിയാണിത്. പോയവര്‍ഷം ചൈന സ്ഥാപിച്ച ഹീന്‍, ഹെകാങ് കൗണ്ടികള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. പുതുതായി സ്ഥാപിച്ച കൗണ്ടികള്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ അധികാരപരിധിയില്‍പെടുന്ന തര്‍ക്ക പ്രദേശങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ എതിര്‍പ്പറിയിച്ചത്. കാഷ്ഗര്‍ പ്രവിശ്യയുടെ ഭരണത്തിന് കീഴിലായിരിക്കും പുതിയ കൗണ്ടി വരികയെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ചെയ്തു.
അതേസമയം, തര്‍ക്കപ്രദേശങ്ങളടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഒരു രാജ്യത്തിന്റെ ഭരണപരമായ സൗകര്യത്തിനായി വിഭജിച്ചിട്ടുള്ള ചെറിയ പ്രദേശത്തെയാണ് സാധാരണയായി കൗണ്ടി (County) എന്ന് വിളിക്കുന്നത്. കേരളത്തിലെ ജില്ലകള്‍ക്ക് (Districts) ഏകദേശം തുല്യമായ ഒരു പദമാണിത്. അതിര്‍ത്തി സുരക്ഷയ്ക്കും ഭരണത്തിനുമായി ചൈന ഇത്തരം പുതിയ യൂണിറ്റുകള്‍ രൂപീകരിക്കാറുണ്ട്.
Adjust Story Font
16
