ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും; ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു
ഇറാനിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു

- Updated:
2026-03-06 02:27:30.0

തെഹ്‌റാന്‍: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്റാനിലെ ആശുപത്രികളും സ്‌കൂളുകളും ലക്ഷ്യമിട്ട് ഇന്നലെ നിരവധി തവണ വ്യോമാക്രമണം നടത്തി. ഇതോടെ, യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി ആയിരത്തി മുന്നൂറ് കടന്നു. അതേസമയം, ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ബഹ്‌റൈന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഹോട്ടലുകള്‍ക്കും താമസകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായെന്ന് ബഹ്‌റൈന്‍ സ്ഥിരീകരിച്ചു. തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പക്ഷം പശ്ചിമമേഖലയിലെ യുഎസ് സൈനിക ബേസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രണ്ടായിരത്തിലേറെ മേഖലകളില്‍ ആക്രമണം നടത്തിയെന്ന് യുഎസ് സൈന്യം അറിയിച്ചു. സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ അഞ്ഞൂറിലധികം മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടതായി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ഇതിന് തിരിച്ചടി നൽകാനാണ് ആക്രമണം കടുപ്പിച്ചതെന്നും കൂപ്പർ വ്യക്തമാക്കി. പിന്നാലെയാണ് തെല്‍വ് അവിവിലും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക ട്രൂപ്പുകള്‍ക്ക് നേരെയും ഇറാന്‍റെ പ്രത്യാക്രമണം.
സംഘര്‍ഷത്തില്‍ ഇതിനോടകം ഇറാനില്‍ 1300 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 180 കുട്ടികള്‍ക്ക് ജീവന്‍ പൊലിഞ്ഞതായി ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ഇന്നലെ പ്രതികരിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോമാളിത്തരങ്ങളില്‍ യുഎസ് പ്രസിഡന്റ് വീണുപോയെന്നും ഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കന്‍ ജനതയെ വലിച്ചിഴക്കുകയാണെന്നും ലാരിജാനി എക്‌സില്‍ കുറിച്ചു.
Adjust Story Font
16
