ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറില്‍ ശസ്ത്രക്രിയ; ലോകത്ത് ഇതാദ്യം
തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴൽ ശരിയായ രീതിയിൽ വികസിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് ശസ്ത്രക്രിയ നടത്തിയത്

അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ലോകത്ത് ആദ്യമായി ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തിയത്.
തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴൽ ശരിയായ രീതിയിൽ വികസിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് ശസ്ത്രക്രിയ നടത്തിയത്. ഈ അപൂർവ മസ്തിഷ്കാവസ്ഥയെ 'വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ' എന്ന് വിളിക്കുന്നു. ഈ അവസ്ഥയുള്ളവരുടെ സിരകളിലും ഹൃദയത്തിലും രക്തം അമിതമായ തോതില്‍ സമ്മർദമുണ്ടാക്കുന്നു. ഇത് ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. മസ്തിഷ്ക ക്ഷതം, ജനനശേഷം ഉടനടിയുള്ള ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റ് ഡോ. ഡാരൻ ഓർബാച്ച് പറഞ്ഞു.
സാധാരണഗതിയിൽ കുഞ്ഞുങ്ങളുടെ ജനനത്തിനു ശേഷം രക്തയോട്ടം മന്ദഗതിയിലാക്കുന്ന ചികിത്സയാണ് ചെയ്യാറുള്ളത്. ചികിത്സ പലപ്പോഴും വളരെ വൈകിയാണ് സംഭവിക്കുന്നത്- "ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളില്‍ 50 മുതൽ 60 ശതമാനം വരെ ഉടൻ തന്നെ അസുഖ ബാധിതരാവും. മരണനിരക്ക് 40 ശതമാനമാണ്. അതിജീവിക്കുന്ന മിക്ക കുട്ടികളെയും ന്യൂറോളജിക്കല്‍ അസുഖങ്ങള്‍ ബാധിക്കാറുണ്ട്"- ഡോ. ഓർബാച്ച് പറഞ്ഞു.
പതിവു സ്കാനിങ്ങില്‍ ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ്വാവസ്ഥ കണ്ടെത്തിയതോടെയാണ് അമ്മയുടെ വയറ്റില്‍ വെച്ചു തന്നെ ശസ്ത്രക്രിയ നടത്താന്‍ യു.എസിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഗർഭാവസ്ഥയുടെ 34ആം ആഴ്ചയിലാണ് ബ്രിഗാം വിമൻസ് ആശുപത്രിയിലെയും ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.
Summary- A team of American doctors has performed groundbreaking brain surgery on a baby who is still in the womb to treat a rare blood vessel abnormality inside the brain
Adjust Story Font
16

