'ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരും'; ഗസ്സയിലേത് വംശഹത്യയാണെന്ന യുഎൻ വാദം തള്ളി നെതന്യാഹു
യു.എൻ പൊതുസഭ വാർഷിക സമ്മേളനത്തിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം

ഫോട്ടോ-(AFP)
തെൽ അവിവ്: വെടിനിർത്തൽ ആസന്നമാണെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനിടയിലും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ 61 പേർ കൂടി കൊല്ലപ്പെട്ടു.
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന യുഎൻ വാദം അദ്ദേഹം തള്ളി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ കൂക്കിവിളിച്ചാണ് നിരവധി അറബ്, മുസ്ലിം, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ എതിരേറ്റത്. നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ച് ഇവർ ഇറങ്ങിപ്പോവുകയും ചെയ്തു. ഗസ്സയിൽ ഇസ്രായേൽ ക്രൂരത ഇന്നലെയും തുടർന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ 61 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ യുദ്ധവിരാമം ആസന്നമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ ഗവർണറാക്കി ഫലസ്തീൻ ടെക്നോക്രാറ്റുകളെയും മറ്റും ഉൾപ്പെടുത്തി ഗസ്സയിൽ ഇടക്കാല ബദൽ സർക്കാർ രൂപവത്കരണം എന്ന ആശയം അമേരിക്ക മുന്നോട്ടു വെച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ ബന്ദികളെ കൈമാറിയാൽ ഘട്ടം ഘട്ടമായി ഇസ്രായേൽ സൈന്യത്തെ ഗസ്സയിൽ നിന്ന് പിൻവലിക്കുന്നതും മുസ്ലിം നേതാക്കൾക്ക് മുമ്പാകെ അമേരിക്ക കൈമാറിയ 21 ഇന പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് വിവരം. അതിനടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലുമായുള്ള വ്യാപാര ബന്ധം പുലർത്തുക വഴി ഫലസ്തീനികളുടെ മനുഷ്യാവകാശം ലംഘിക്കുന്ന 68 കമ്പനികളെ കൂടി യുഎൻ കരിമ്പട്ടികയിൽ പെടുത്തി. 11രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണിവ.
Adjust Story Font
16

