'മടക്കമുണ്ടെങ്കിൽ ജറുസലേമിലേക്ക് മാത്രം'; മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്
ബന്ദി മോചന വേദി ഹമാസിന്റെ ശക്തി പ്രകടനത്തിന്റെ കൂടി വേദിയായി

ഗസ്സ സിറ്റി: അനിശ്ചിതത്വങ്ങൾക്കിടയിൽ മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 369 ഫലസ്തീനി തടവുകാർക്ക് പകരമായാണ് മൂന്ന് ബന്ദികളെ മോചിപ്പിച്ചത്. ഖാൻ യൂനുസിൽ സജ്ജമാക്കിയ വേദിയിൽ വെച്ച് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. ഗസ്സ വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസ് ബന്ദികളെ കൈമാറിയത്.
അതേസമയം, ബന്ദി മോചന വേദി ഹമാസിന്റെ ശക്തി പ്രകടനത്തിന്റെ കൂടി വേദിയായി. മടക്കമുണ്ടെങ്കിൽ ജറുസലേമിലേക്ക് മാത്രമെന്ന് ഹമാസ് വേദിയിൽ ബാനർ ഉയർത്തി. ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹമാസ് ബന്ദി മോചനം നിർത്തിവെച്ചിരുന്നു. പിന്നാലെ വിഷയത്തിൽ കടുത്ത പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ് രംഗത്ത് വന്നിരുന്നു. എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ് തയാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
രണ്ടാംവട്ട ചർച്ചയോട് ഇസ്രായേൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. ഗസ്സയിലേക്ക് മൊബൈൽ വീടുകളും കൂറ്റൻ യന്ത്ര സാമഗ്രികളും കൈമാറണമെന്ന ആവശ്യവും ഇസ്രായേൽ അനുവദിച്ചില്ല. അമേരിക്കൻ പിന്തുണയോടെ ഗസ്സയിൽ ഹമാസ് ഭരണം ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങളാണ് ഇസ്രായേൽ ആവിഷ്കരിച്ചു വരുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16

